ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ശക്തിയും ആത്മവിശ്വാസവും വർദ്ധിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അദ്ദേഹം പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്തേകി. ഇന്ത്യ ഒരു ദുർബല രാജ്യമല്ലെന്ന് നാം ലോകത്തിന് കാണിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ട് വർഷത്തെ ഭരണം ജനങ്ങൾക്കും സായുധ സേനയ്ക്കും പുതിയ ആത്മവിശ്വാസവും ശക്തിയും പകർന്നു. ഇന്ത്യ ഒരിക്കലും ഒരു ദുർബല രാജ്യമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സാധിക്കുന്നത് തന്നെ ഇത്രയും കാലത്തെ മികച്ച ഭരണത്തിന്റെ ഫലമാണ്. ഒരു രാജ്യത്തെയും നാം അനാവശ്യമായി ആക്രമിച്ചിട്ടില്ല, ആരുടെയും സ്ഥലം അനധികൃതമായി കീഴടക്കിയിട്ടുമില്ല. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും കോട്ടം വരുത്താൻ ആരെങ്കിലും ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2016ൽ സർജിക്കൽ സ്ട്രൈക്കും 2019ൽ ബാലാകോട്ട് വ്യോമാക്രമണവും നടത്തിയപ്പോൾ ഭീകരതയ്ക്കെതിരായ നിലപാടാണ് ഇന്ത്യ വ്യക്തമാക്കിയത്. ഇന്ത്യയുടെ സൈനിക ശക്തി മറ്റേത് രാജ്യത്തേക്കാളും കുറവല്ല എന്നതിന്റെ തെളിവായിരുന്നു അത് എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ശക്തവും സ്വാശ്രയത്വവുമുള്ള പുതിയ ഇന്ത്യ ഇന്ന് മറ്റ് രാജ്യങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നീങ്ങുകയാണ്. ആഭ്യന്തര പ്രതിരോധ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനായി ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന ആശയത്തിന് കീഴിൽ രാജ്യത്ത് ഉത്പാദനം നടത്താൻ വിദേശ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കുകയും നിറവേറ്റുകയും ചെയ്യുന്നതിനാൽ ഇതിൽ ഫലം കണ്ടുതുടങ്ങിയതായി രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
Comments