ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി അപ്പലേറ്റഡ് ട്രിബ്യുണൽ (സി എ ടി) മുൻ അംഗത്തിനെതിരെ കേസെടുത്ത് സി ബി ഐ. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ , സെക്യൂരിറ്റി അപ്പലേറ്റഡ് ട്രിബ്യുണൽ എന്നിവയിൽ അംഗമായിരുന്ന സമയത്ത് ജോഗ് സിംഗ് തന്റെ പേരിലും ഭാര്യയുടെ പേരിലും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി സി ബി ഐ ഉദ്യോഗസ്ഥർ കണ്ടെത്തി.
2006 മുതൽ 2018 വരെയുള്ള കാലയളവിൽ അദ്ദേഹം തന്റെ വരുമാനത്തെക്കാൾ കൂടുതൽ പണം സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 4,44,15,323 കോടി രൂപ ജോഗ് സിംഗിന്റെയും 29.68 ലക്ഷം രൂപ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നും സിംഗിന്റെ ആകെ വരുമാനത്തിന്റെ 164.60 ശതമാനം വരുമിതെന്നും സിബിഐ ചൂണ്ടിക്കാട്ടി.
2006ൽ അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിലെ മുംബൈ ബെഞ്ചിൽ അംഗമായി ചേരുകയും അഞ്ചു വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം 2011ൽ ചുമതല ഒഴിയുകയും ചെയ്തു. തുടർന്ന് 2013 വരെ രണ്ടാം തവണയും അതെ ചുമതലയിൽ അദ്ദേഹത്തെ നിയമിച്ചു. 2013 മുതൽ 2018 വരെ അദ്ദേഹം സെക്യൂരിറ്റി അപ്പലേറ്റഡ് ട്രിബ്യുണൽ അംഗമായി പ്രവർത്തിച്ചു. ഈ കാലയളവിൽ സിംഗ് നടത്തിയ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്.
Comments