ബെയ്ജിംഗ് : ചൈനയിൽ വീണ്ടും ലോക്ക് ഡൗൺ. കൊറോണ വ്യാപനത്തിലുണ്ടായ വർദ്ധനവിനെ തുടർന്നാണ് രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ രോഗബാധയെ തുടർന്ന് ക്വാറന്റൈനിലേക്ക് പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. വൈറസിനെ നിയന്ത്രിക്കുന്നതിനായി കർശന നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നത്.
സർക്കാരിന്റെ നിയന്ത്രണങ്ങൾ പൊതു ജനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. തുറമുഖ നഗരമായ ഡാലിയനിൽ താമസിക്കുന്ന 6 ദശലക്ഷം ആളുകളിൽ ഭൂരിഭാഗം പേരെയും നിയന്ത്രണങ്ങൾ പ്രതികൂലമായി ബാധിച്ചു.ഹെബെയ് പ്രവിശ്യാ നഗരങ്ങളായ ചെങ്ഡെ, ഷിജിയാജുവാങ് എന്നിവിടങ്ങളിലെ ആളുകളും നിയന്ത്രണങ്ങളാൽ ബുദ്ധിമുട്ടുന്നു.
ഇതിന് പുറമെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗബാധിതരുടെ എണ്ണം കണക്കിലെടുത്ത് ഡാലിയനിൽ ഏർപ്പെടുത്തിയ ലേക്ക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും അധികൃതർ നീട്ടി. തെക്ക് പടിഞ്ഞാറ് ചെങ്ഡു, വടക്കുകിഴക്ക് ഷെൻയാങ്, തെക്കുകിഴക്ക് ജിഷുയി തുടങ്ങിയ നഗരങ്ങളിൽ ഭാഗികമായ ലോക്ക് ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കൊറോണ വ്യാപന സാഹചര്യത്തിൽ ചൈന അതിർത്തികൾ അടച്ചിരുന്നു. രാജ്യത്ത് പ്രവേശിക്കുന്നവർ ഒരാഴ്ചയിലേറെ ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയണം. ഒപ്പം രാജ്യത്ത് മാസ്ക്, പരിശോധനകൾ, സമൂഹിക അകലം പാലിക്കൽ എന്നിവയും സർക്കാർ നിർബന്ധമാക്കി.ചൈന അതിതീവ്ര ഉഷ്ണ തരംഗവും വരൾച്ചയും നേരിടുന്നതിന് പിന്നാലെയാണ് വൈറസ് ബാധയിലും വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments