ആലപ്പുഴ : ദീർഘദൂര ബസിൽ ലഹരിമരുന്ന് വിൽപ്പനയ്ക്കെത്തിച്ച രണ്ട് യുവാക്കൾ പിടിയിൽ. തിരുവല്ല സ്വദേശി റോഷൻ, ചങ്ങനാശ്ശേരി സ്വദേശി ഷാരോൺ എന്നിവരെയാണ് ചേർത്തല പോലീസ് പിടികൂടിയത്. 34 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.ബംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിൽ നിന്നാണ് ഇരുവരും പിടിയിലായത്.
ബസിൽ വച്ച് പ്രതികൾ യാത്രക്കാരുമായി പ്രശ്നം ഉണ്ടാക്കി . പ്രശ്നം രൂക്ഷമായതോടെ ജീവനക്കാർ ബസ് ചേർത്തല പോലീസ് സ്റ്റേഷനിൽ നിർത്തുകയായിരുന്നു. തുടർന്ന് റോഷനെയും ഷാരോണിനെയും പോലീസ് ചോദ്യം ചെയ്യുകയും ബാഗുകൾ പരിശോധിക്കുകയും ചെയ്തു. പിന്നാലെയാണ് ഇവരിൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്. മൂന്നു ലക്ഷത്തോളം വിലവരുന്നതാണ് പിടിച്ചെടുത്ത മയക്കുമരുന്ന്.
കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചതാണ് ലഹരി മരുന്നുകൾ എന്ന് പോലീസ് പറയുന്നു. തിരുവല്ലയിൽ പതിനഞ്ചോളം കേസുകളിൽ പ്രതിയാണ് റോഷൻ. ഇയാളെ പത്തനംതിട്ട ജില്ലയിൽ നിന്ന് കാപ്പ നിയമപ്രകാരം നാട് കടത്തിയിട്ടുണ്ട്. ഷാരോണിനെതിരേയും മയക്കുമരുന്ന് കേസ് നിലനിൽക്കുന്നുണ്ട്.ദീർഘദൂര ബസുകൾവഴി കേരളത്തിലേക്കു വൻതോതിൽ മയക്കുമരുന്നെത്തുന്നുവെന്ന വിവരത്തെത്തുടർന്ന് പോലീസ് പരിശോധന കർശനമാക്കിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments