കൊൽക്കത്ത: കൽക്കരി കുംഭകോണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം പി അഭിഷേക് ബാനർജിക്ക് വീണ്ടും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ വീണ്ടും വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ വൈരം തീർക്കുക മാത്രമല്ല, അക്രമത്തിന് നേതൃത്വം നൽകുകയുമാണ് ചെയ്യുന്നത്. രാഷ്ട്രീയം ഇത്രമാത്രം വൃത്തികെട്ടതാണ് എന്നറിഞ്ഞിരുന്നെങ്കിൽ താൻ ഇതിന് ഇറങ്ങിത്തിരിക്കില്ലായിരുന്നുവെന്ന് മമത പറഞ്ഞു.
കന്നുകാലിക്കടത്തിനും കൽക്കരി കുംഭകോണത്തിനും ഉത്തരവാദി കേന്ദ്ര സർക്കാർ ആണെന്ന് മമത ബാനർജി ആരോപിച്ചു. എന്നാൽ പശ്ചിമ ബംഗാളിലെ അഴിമതികളുടെ കേന്ദ്രബിന്ദു മമത ബാനർജിയാണ് എന്ന ആരോപണം ബിജെപി ആവർത്തിച്ചു.
മമത ബാനർജിയുടെ അടുത്ത അനുയായി അനുബ്രത മണ്ഡൽ ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്ത് നടത്തിയ കേസിൽ സി ബി ഐ അന്വേഷണം നേരിടുകയാണ്. അനധികൃത അദ്ധ്യാപക നിയമന കേസിൽ മമത ബാനർജിയുടെ അടുത്ത അനുയായിയായ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും കൂട്ടാളി അർപ്പിത മുഖർജിയും അന്വേഷണം നേരിടുകയാണ്. ശാരദാ ചിട്ടി തട്ടിപ്പ് കേസിലും നിയമന അഴിമതികളിലും കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
Comments