സിൻജിയാങ്: ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്ലീങ്ങൾക്കെതിരായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് പുറത്ത് വിട്ടു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ് ആണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്ത് വിട്ടത്. നാല് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നീക്കം.
സിൻജിയാങ്ങിൽ ഉയിഗുർ മുസ്ലീങ്ങൾ കടുത്ത പീഡനമാണ് നേരിടുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആളുകളെ നിർബന്ധിത വന്ധ്യംകരണത്തിന് ഉൾപ്പെടെ വിധേയരാക്കുന്നു. അനധികൃതമായാണ് ആളുകളെ തടങ്കലിൽ പാർപ്പിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യത്വത്തിന് എതിരായി നടക്കുന്ന ഇത്തരം ക്രൂരതയെ കുറിച്ച് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെന്നും ഇവർ പറയുന്നു.
ഏറെ നാളുകൾക്ക് മുൻപ് തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത് വിടുന്നതിനെ ചൈന എതിർത്തിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതിനെതിരെ ചൈനയുടെ യുഎൻ അംബാസഡർ ഷാങ് ജുൻ രംഗത്തെത്തി. റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, അന്താരാഷ്ട്ര സമൂഹത്തിൽ ചൈനയുടെ പേരിന് കളങ്കമുണ്ടാക്കുന്ന നീക്കമാണ് നടക്കുന്നതെന്നും ഷാങ് ഹുൻ ആരോപിച്ചു. ഈ വർഷം മെയ് മാസത്തിലാണ് സംഘം സന്ദർശനം നടത്തിയത്. മാസങ്ങൾക്കുള്ളിൽ തന്നെ ഈ റിപ്പോർട്ട് തയ്യാറാക്കി എന്നത് ദുരൂഹതയാണെന്നും ഷാങ് ഹുൻ പറയുന്നു.
Comments