മോസ്‌കോ: റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ തലവൻ രവിൽ മഗനോവിനെ മോസ്‌കോയിലെ ആശുപത്രി ജനാലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം. ഗുരുതരരോഗത്തെ തുടർന്നാണ് മരണമെന്ന് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം.
മഗനോവ് ആത്മഹത്യ ചെയ്തതാണെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. മഗനോവ് ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതേസമയം യുക്രെയ്‌നിൽ റഷ്യ നടത്തിയ സൈനിക ഇടപെടലിന് പിന്നാലെ എണ്ണക്കമ്പനി തലവന്മാരുടെ ദുരൂഹമരണങ്ങൾ വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പത്തോളം പേർ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തിട്ടുണ്ട്. യുക്രെയ്‌നിൽ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാർച്ചിൽ ലുക്കോയിൽ ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നും, സായുധ സംഘട്ടനം അവസാനിപ്പിക്കണമെന്നുമാണ് ലുക്കോയിൽ ആവശ്യപ്പെട്ടത്.
റഷ്യൻ യുക്രെയ്‌നിൽ ആക്രണം ആരംഭിച്ചതിന് പിന്നാലെ ഗാസ്‌പ്രോം എക്‌സിക്യൂട്ടീവ് അലക്‌സാണ്ടർ ട്യുലക്കോവിനെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നൊവാടെക്കിന്റെ മേധാവികളായ സെർജി പ്രോട്ടോസെന്യ, ഭാര്യ, മകൾ എന്നിവരെ ഏപ്രിലിൽ സ്‌പെയിനിലെ വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ലുക്കോയിൽ മാനേജർ അലക്‌സാണ്ടർ സുബോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഈ മാസം മെയിലാണ്. അതേ മാസം തന്നെ ഗാസ്‌പ്രോം മുൻ വൈസ് പ്രസിഡന്റ് വ്‌ളഡിസ്ലാവ് അവയേവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
Comments