കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലാണ് മർദനം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പോലീസ് ഇതു വരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രശ്നത്തിൽ നിഷ്പക്ഷമായല്ല പോലീസ് പ്രവർത്തിച്ചതെന്നും പ്രതിയായ അരുൺ മുൻകൂർജാമ്യത്തിന് ശ്രമിക്കുന്നതിനാലാണ് പോലീസ് കേസെടുക്കാൻ വൈകുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. മുൻകൂർജാമ്യം ലഭിക്കുംവരെ അറസ്റ്റ് വൈകിക്കാനാണ് പോലീസ് നീക്കമെന്ന് മെഡിക്കൽകോളേജിലെ ജീവനക്കാർ ആരോപിച്ചു.
ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ കഴിയുന്ന സുരക്ഷാ ജീവനക്കാരൻ ദിനേശനെതിരെ പ്രതികൾ പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ലെന്ന് സുരക്ഷാ ക്യാമറകളിൽ നിന്ന് വ്യക്തമാണെന്നും ജീവനക്കാർ പറഞ്ഞു. യുവതിയെ കൈയേറ്റം ചെയ്‌തെന്നാണ് ദിനേശനെതിരായ പരാതിയിൽ പറയുന്നത്.
ആശുപത്രി സൂപ്രണ്ടിനെ സന്ദർശിക്കാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതോടെയാണ് ആക്രമണം നടന്നത്. രോഗികളെ സന്ദർശിക്കാനെത്തിയവർക്കും മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാദ്ധ്യമ പ്രവർത്തകനും മർദ്ദനമേറ്റു.രണ്ട് സുരക്ഷാ ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ആശുപത്രി ജീവനക്കാരനെതിരെ കള്ളക്കേസെടുത്തതിനും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ച് സമരത്തിലേക്ക് നീങ്ങാൻ സെക്യൂരിറ്റിജീവനക്കാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൂപ്രണ്ടിന് നോട്ടീസ് നൽതിയതായും വരും ദിവസം തന്നെ സമരം ആരംഭിക്കുമെന്നും ജീവനക്കാർ വ്യക്തമാക്കി.
Comments