ഭോപ്പാൽ : കൊടും കുറ്റവാളികൾക്കെതിരെ പുതിയ നിയമം പാസ്സാക്കാൻ ഒരുങ്ങി ശിവരാജ് സിംഗ്ചൗഹാൻ സർക്കാർ. കൂട്ടബലാത്സംഗം, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ നൽകുന്നതാണ് പുതിയ നിയമം.
പുതിയ നിയമപ്രരകാരം ഇത്തരം കേസുകളിൽ പ്രതികളാകുന്നവർക്ക് 14 വർഷത്തിന് ശേഷം പുറത്തിറങ്ങാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, ചീഫ് സെക്രട്ടറി ഇഖ്ബാൽ സിംഗ് ബെയിൻസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ രാജേഷ് രജോറ എന്നിവരുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നടത്തിയ യോഗത്തിലാണ് പുതിയ നിയമം സംബന്ധിച്ച അവലോകനം നടത്തിയത്.
ഡ്യൂട്ടി നിർവഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തൽ, സംസ്ഥാന സർക്കാരിനോ പ്രതിരോധ സേനയുടെ ഏതെങ്കിലും വിഭാഗത്തിനോ എതിരായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് പുതിയ നിയമത്തിനെ അടിസ്ഥാനമാക്കിയാകും ശിക്ഷ ലഭിക്കുക.മറ്റു കേസുകളിൽ ജീവപര്യന്തം കഴിയുന്നവരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരം മാത്രമെ പുറത്ത് വിടാൻ പാടുള്ളൂ.
മദ്ധ്യപ്രദേശിലെ ജയിലുകളിലെ ജീവപര്യന്തം അനുഭവിക്കുന്ന തടവുകാർക്ക് 2012 ലെ നിയമ പ്രകാരകം ഇളവുകൾ ലഭിച്ചിരുന്നു. ഈ ഇളവുകൾക്കാണ് പുതിയ നയ പ്രകാരം മാറ്റം വരുന്നത്.നിലവിൽ സംസ്ഥാനത്തെ 131 ജയിലുകളിലായി 12,000-ലധികം തടവുകാരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ച് കഴിയുന്നത്.ഇവയ്ക്ക് പുറമെ ഓൺലൈൻ ചൂതാട്ടത്തിനെതിരെ കരട് നിർദ്ദേശം തയ്യാറാക്കാൻ മുഖ്യമന്ത്രി ചൗഹാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
”പുതിയ നയം 2022 പ്രകാരം കൂട്ടബലാത്സംഗം, തീവ്രവാദ പ്രവർത്തനങ്ങൾ, വ്യാജമദ്ധ്യ ദുരന്തം, വിദേശ കറൻസിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, രണ്ടോ അതിലധികമോ ആളുകളുടെ കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർ മരണം വരെ ജയിലിൽ കഴിയേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.”
Comments