ലക്നൗ: ഉത്തർപ്രദേശിൽ ക്ലാസിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലിയ വിദ്യാർത്ഥികളെ പുറത്താക്കി മുസ്ലീം കോളേജ് അധികൃതർ. അയോദ്ധ്യയിലെ ഫായിസ് ഇ ആം കോളേജ് അധികൃതരാണ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ പൊതുജനങ്ങളിൽ നിന്നും കോളേജിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 11 വിദ്യാർത്ഥികളെയായിരുന്നു ഹനുമാൻ ചാലിസ ചൊല്ലിയതിന്റെ പേരിൽ പുറത്താക്കിയത്. ഇവരിൽ സൗരവ് എന്ന വിദ്യാർത്ഥിയോട് സഹപാഠിയായ മുസ്ലീം വിദ്യാർത്ഥി ഖുർആനിലെ സൂക്തങ്ങൾ ചൊല്ലാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് അറിയില്ലെന്ന് ആയിരുന്നു സൗരവിന്റെ മറുപടി. ഇതിന് പിന്നാലെ വിദ്യാർത്ഥി മുഗൾ ഭരണാധികാരിയായ അക്ബറിനെ പ്രകീർത്തിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ഇതോടെ സൗരവ് ഹനുമാൻ ചാലിസ ചൊല്ലാൻ ആരംഭിക്കുകയായിരുന്നു. മറ്റ് ഹിന്ദു വിദ്യാർത്ഥികളും ഇതിനൊപ്പം ചേർന്നു. എന്നാൽ ഈ വിവരം മുസ്ലീം വിദ്യാർത്ഥികൾ അധികൃതരെ അറിയിക്കുകയായിരുന്നു.
അതേസമയം ഹനുമാൻ ചാലിസ ചൊല്ലാത്ത ഹിന്ദു വിദ്യാർത്ഥികളെയും പുറത്താക്കിയെന്നാണ് ഉയരുന്ന ആക്ഷേപം. വിദ്യാർത്ഥികളെ നിർബന്ധിച്ച് ഖുർആൻ പാരായണം നടത്താൻ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകളും രക്ഷിതാക്കളും രംഗത്ത് എത്തി. കോളേജിൽ വിദ്യാർത്ഥികളെ ഇനി പഠിക്കാൻ അയക്കുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
Comments