ശ്രീനഗർ : 32 വർഷങ്ങൾക്ക് ശേഷം കശ്മീരിലെ തിയേറ്ററുകളിൽ നീലവെളിച്ചം പടരുകയാണ്. താഴ്വരയിൽ നിന്നും ഭീതിയുടെ അന്തരീക്ഷം ഒഴിഞ്ഞുമാറിയതോടെ പ്രദേശവാസികൾക്ക് സിനിമാസ്വാദനത്തിന് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മൾട്ടിപ്ലെക്‌സ് തിയേറ്റർ ഈ മാസം ഉദ്ഘാടനം ചെയ്യും.
ആധുനിക സാങ്കേതിക ഡോൾബി സൗണ്ട് സിസ്റ്റത്തോട് കൂടി മൂന്നുപ്രദർശനശാലകളിലായി 520 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള തിയേറ്ററാണ് ഒരുങ്ങുന്നത്. ഫുഡ് കോർട്ട് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് തിയേറ്റർ ഉടമയായ വികാസ് ധാർ പറയുന്നു.
വളർന്നു വരുന്ന യുവാക്കൾ കശ്മീരിന് പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയണം. പ്രധാനമായും അതിന് വേണ്ടിയാണ് തിയേറ്റർ ആരംഭിച്ചത് എന്ന് വികാസ് പറഞ്ഞു. എല്ലാവർക്കും ഇവിടെയെത്തി സിനിമ ആസ്വദിക്കാനവുന്നതാണ്. 3ഡി സിനിമകളും മറ്റും കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഭക്ഷണത്തിനും കായിക പരിശീലനത്തിനും അപ്പുറം ഒരു ലോകമുണ്ടെന്ന് കശ്മീരിലെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി തനിക്ക് പിന്തുണ നൽകിയ കേന്ദ്ര സർക്കാരിനും ജമ്മു കശ്മീർ ഭരണകൂടത്തിനും നന്ദി അറിയിക്കുന്നതായും വികാസ് പറഞ്ഞു.
1990 കളിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചതോടെയാണ് കശ്മീരിലെ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടിയത്. നിരോധിത സംഘടനകളായ ജെകെഎൽഎഫും ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരും സിനിമ ഹറാമാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഭീകരരുടെ ഉത്തരവ് പ്രകാരം എല്ലാം അടച്ചിട്ടു. പിന്നീട് വന്ന തലമുറകൾ സിനിമ എന്താണെന്ന് പോലും അറിഞ്ഞില്ല.
വർഷങ്ങൾക്ക് ശേഷം ഒരു തിയേറ്ററുകൾ തുറന്നെങ്കിലും ആദ്യ പ്രദർശനത്തിനിടെ ഭീകരാക്രമണമുണ്ടായി. അതോടെ ആ തിയേറ്ററും അടക്കുകയായിരുന്നു.
Comments