ദുബായ് : സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്ന് ഇന്ത്യയും യുഎഇയും. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ സഹകരണം ഊർജിതമാക്കാനാണ് ഇരുരാജ്യങ്ങളുടെയും ധാരണ. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച ചർച്ച നടന്നത്.
ബഹിരാകാശം, റോബോട്ടിക്സ്, സമുദ്ര നിരീക്ഷണം, ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, നൈപുണ്യ വികസനം, വിദ്യാഭ്യാസം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന്റെ പുത്തൻ പാത തുറക്കാൻ ഇരുരാജ്യങ്ങളും പച്ചക്കൊടി കാണിച്ചെന്നാണ് റിപ്പോർട്ട്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങൾക്കുമുണ്ടായ നേട്ടങ്ങൾ ഇന്ത്യ-യുഎഇ ജോയിന്റ് കമ്മിഷൻ മീറ്റിങിലും (ജെസിഎം) ഇന്ത്യ-യുഎഇ സ്ട്രാറ്റജിക് ഡയലോഗിലും സംയുക്ത സമിതി ചർച്ച ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെയും ഡോ. എസ്. ജയ്ശങ്കറിന്റെയും സംയുക്ത അദ്ധ്യക്ഷതയിൽ നടക്കുന്ന ചർച്ച തുടരും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 6000 കോടി ഡോളറിൽ നിന്ന് 5 വർഷത്തിനകം 10,000 കോടി ഡോളർ ആക്കാനുള്ള ലക്ഷ്യത്തിലേക്ക് സെപ കരാർ ആക്കം കൂട്ടിയതായും വിലയിരുത്തി. കരാറനുസരിച്ച് ഇന്ത്യയിൽനിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്ന 80% ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവയിൽ ഇളവു ലഭ്യമാകുന്നെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇതനുസരിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎഇയിൽ വില കുറയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം അൻവർ ഗർഗാഷ് ഡിപ്ലൊമാറ്റിക് അക്കാദമിയിൽ നടന്ന പരിപാടിയിൽ സമകാലിക ആഗോള ക്രമത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഡോ. എസ്. ജയ്ശങ്കർ വിശദീകരിച്ചു. ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള യുഎഇ സമീപകാലത്ത് കൈവരിച്ച നേട്ടങ്ങളെ ക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
Comments