ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും ദളിതർക്കുമെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്നതിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങളിലും ജനരോഷം ശക്തമാകുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വ്യത്യസ്ത രീതിയിലാണ് ജനങ്ങൾ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ജയ്സാൽമേർ രാംദേവ്ര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഗെഹ്ലോട്ടിനെ ‘മോദി- മോദി’ മുദ്രാവാക്യങ്ങളുമായാണ് ജനക്കൂട്ടം സ്വീകരിച്ചത്.
ഗെഹ്ലോട്ടിനെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിക്കുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനിൽ ബലാത്സംഗങ്ങളും കൊലപാതകങ്ങളും ദളിതർക്കെതിരായ കുറ്റകൃത്യങ്ങളും വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. ഇതിനെതിരായ ജനകീയ പ്രതിഷേധങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാണ് ബിജെപി. രാജസ്ഥാൻ സർക്കാരിനെതിരായ പോരാട്ടങ്ങൾക്ക് മികച്ച നേതൃത്വമാണ് പ്രതിപക്ഷം എന്ന നിലയിൽ ബിജെപി കൊടുക്കുന്നത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
ആരാണ് ബലാത്സംഗങ്ങൾ ചെയ്യുന്നത്? കൂടുതൽ സംഭവങ്ങളിലും പ്രതികളാകുന്നത് ഇരകളുടെ ബന്ധുക്കളാണ്. സ്ത്രീകൾക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന 56 ശതമാനം കേസുകളും വ്യാജമാണ്. ഇത്തരം കേസുകൾ സംസ്ഥാനത്തിന് അപഖ്യാതിയുണ്ടാക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ്. ഇതായിരുന്നു ഗെഹ്ലോട്ടിന്റെ വിവാദ പ്രസ്താവന.
Comments