ലക്നൗ: ദേശീയ തലസ്ഥാന മേഖലയുടെ മാതൃകയിൽ സംസ്ഥാനത്തും തലസ്ഥാന മേഖല രൂപീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആസൂത്രണം ചെയ്യാതെ നടക്കുന്ന പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തിലാണ് ഇത്തരത്തിലൊരു മേഖല രൂപീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭവന, നഗരാസൂത്രണ വകുപ്പ്, ഭവന വികസന കൗൺസിൽ, എല്ലാ നഗര വികസന അതോറിറ്റി എന്നിവരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തലസ്ഥാന മേഖല രൂപീകരിക്കുന്നത് സംബന്ധിച്ച് രൂപരേഖ നിർമ്മിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദശം നൽകി. ലക്്നൗ ഉന്നാവോ, സീതാപൂർ, റായ്ബറേലി, ബരാബങ്കി, കാൺപൂർ എന്നീ ജില്ലകൾ യുപിഎസ്സിആറിൽ ഉൾപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനമായി.
ആഗോളതലത്തിൽ അയോദ്ധ്യയ്ക്ക് സവിശേഷമായ സ്ഥാനം നൽകുന്നതിനാൽ അയോദ്ധ്യയെ സൗരോർജ്ജ നഗരമായി വികസിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതി ഉടൻ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഊർജ സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം അയോദ്ധ്യയിൽ നിന്ന് ലോകത്തിന് ലഭിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ദർശനമായ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ നഗരവൽക്കരണം വർദ്ധിപ്പിക്കണം. നിക്ഷേപം, തൊഴിലവസരങ്ങൾ, നൂതനാശയങ്ങൾ എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കും.ഇതിനായി അധികാരികൾ മികച്ച രീതിയിൽ ശ്രമങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി വികസന അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തലസ്ഥാന നഗരിയായ ലക്നൗവിൽ ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കാൻ കഴിഞ്ഞു. നിരന്തരമായ പരിശ്രമങ്ങളുടെ ഫലമാണാതെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാൽ നിരവധി ആളുകളാണ് ലക്നൗവിൽ താമസമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments