ഇസ്ലാമാബാദ്: കനത്ത മഴയെ തുടർന്ന് പാകിസ്താന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയിൽ പെട്ടിരിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്ത് വിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ജൂൺ പകുതി മുതൽ തുടർച്ചയായി പെയ്യുന്ന മഴ പാകിസ്താനിൽ സർവ്വനാശം വിതച്ചു കൊണ്ടിരിക്കുകയാണ്. കരകവിഞ്ഞൊഴുകുന്ന സിന്ധു നദി പാകിസ്താനിലെ ഗ്രാമങ്ങളെ വിഴുങ്ങി കഴിഞ്ഞതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.
പ്രളയത്തിൽ ഇതുവരെ 1100 പേരുടെ ജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 33 ദശലക്ഷം ആളുകളെ ബാധിച്ച വെള്ളപ്പൊക്കം നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. പാകിസ്താന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
വീടുകൾ, കൃഷി സ്ഥലങ്ങൾ, വ്യവസായ ശാലകൾ തുടങ്ങി നിരവതി മേഖലയെ പ്രളയം കാര്യമായി ബാധിച്ചിരിക്കുകയാണ്. ഭക്ഷണം ലഭിക്കാതെ ജനങ്ങൾ വളരെ അധികം ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ദുരന്തഭൂമിയായി മാറിയ പാകിസ്താന് വേണ്ടി നിരവധി രാജ്യങ്ങളാണ് സഹായഹസ്തം നീട്ടിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്താന് സാമ്പത്തിക സഹായം കൈമാറിയിരുന്നു. ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് പാകിസ്താൻ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഐക്യ രാഷ്ട്ര സഭ ഉൾപ്പെടെ പാകിസ്താന് നിരവധി സഹായങ്ങൾ നൽകാൻ മുൻകൈ എടുത്തിട്ടുണ്ട്.
Comments