ജയ്പൂർ : മകൻ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ആടിനെ വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. നൊദയൻഭായി മേഘ്വാൾ എന്ന നാൽപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായ മകന് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്.
സെംലിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. ജന്മദിനത്തിൽ കൂട്ടുകാരോടൊപ്പം മദ്യപിക്കാൻ മകൻ അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ അമ്മ തയ്യാറായില്ല. ഇതോടെ രണ്ട് പേരും തമ്മിൽ വഴക്കായി.
തുടർന്ന് വീട്ടിൽ വളർത്തുന്ന ആടുകളിൽ ഒന്നിനെ വിദ്യാർത്ഥി 5000 രൂപയ്ക്ക് വിറ്റു. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രിയോടെയാണ് വിദ്യാർത്ഥി വീട്ടിൽ മടങ്ങിയെത്തിയത്. ആടിനെ വിറ്റ ദേഷ്യത്തിൽ അമ്മ മകനെ ശകാരിച്ചു. ഇതോടെ കുപിതനായ മകൻ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അമ്മ കൊല്ലപ്പെട്ടു.
അമ്മയുടെ മൃതദേഹം തകരപ്പെട്ടിയിൽ ഒളിപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രാത്രി ജോലി കഴിഞ്ഞെത്തിയ അച്ഛനാണ് മൃതദേഹം ആദ്യം കണ്ടത്. പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത മകനും സുഹൃത്തുക്കൾക്കും വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്.
Comments