ഹൈദരാബാദ്: സ്റ്റാർട്ടപ്പുകളിലൂടെ ഇന്ത്യൻ യുവനിര നടത്തുന്ന മുന്നേറ്റത്തിലും സർവ്വകാല റെക്കോർഡ്. തെലങ്കാന കേന്ദ്രമായി രൂപീകരിച്ച സ്റ്റാർട്ടപ്പ് സംരംഭകർക്കാണ് റെക്കോഡ് തുക സമാഹരിക്കാൻ സാധിച്ചത്. 51 മില്യൺ അമേരിക്കൻ ഡോളറാണ് സ്കൈറൂട്ട് എന്ന സ്റ്റാർട്ടപ്പ് തങ്ങളുടെ ആശയ വ്യക്തതയിലൂടെ സമാഹരിച്ചത്. ഇന്ത്യയിലെ മൂല്യം കണക്കാകുമ്പോൾ 403 കോടി രൂപയാണ് കമ്പനിയ്ക്ക് തുടക്കത്തിലെ മൂലധനമായി ലഭിച്ചിരിക്കുന്നത്.
തെലങ്കാനയിലെ സ്കൈറൂട്ട് എന്ന സ്ഥാപനം ഇന്നുവരെ ഇന്ത്യയിലെ ഒരു കമ്പനി നേടുന്ന റെക്കോഡ് തുകയാണ് സമാഹരിക്കുന്നതിൽ വിജയിച്ചത്. സിംഗപ്പൂരിൽ പ്രവർത്തന കേന്ദ്രം സജ്ജീകരിച്ചിരിക്കുന്ന യുവശാസ്ത്രജ്ഞരുടെ കൂട്ടം ഇന്ത്യയുടെ ബഹിരാകാശ വിഷയ ത്തിലാണ് പ്രവർത്തിക്കുന്നത്.
ബഹിരാകാശത്തേക്ക് വിക്ഷേപണം നടത്താവുന്ന വാഹനത്തിന്റെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന് ആഗോള കമ്പനികളിൽ നിന്നും നിരവധി ആവശ്യക്കാർ വന്നുകഴിഞ്ഞു. ബഹിരാകാശ മേഖലയിലെ വാണിജ്യകരുത്ത് ആഗോള തലത്തിൽ ഇന്ന് 469 ബില്യൺ ഡോളറാണ്. ഇതിൽ വിക്ഷേപണികളുടെ വാണിജ്യ സാദ്ധ്യത 2022ൽ 14.21 ബില്യൺ ഡോളറിൽ നിന്ന് 2029ൽ 31 ബില്യൺ ഡോളറിലേയ്ക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ.
2018ൽ ഐഎസ്ആർഒ എഞ്ചിനീയർമാരായിരുന്ന പവൻകുമാർ ചന്ദനയും നാഗ ഭരത് ധാക്കയും ചേർന്നാണ് കമ്പനിയ്ക്ക് രൂപം നൽകിയത്. സ്കൈറൂട്ടിന്റെ ആദ്യ ബഹിരാകാശ വിക്ഷേപണിയ്ക്ക് വിക്രം എന്ന പേരാണ് ഇട്ടിരിക്കുന്നത്. 2021ൽ ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ദൗത്യങ്ങളുമായി കൈകോർക്കുന്ന ആദ്യ സ്വകാര്യ സംരംഭമായി സ്കൈറൂട്ട് മാറി.
Comments