തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇ.ഡി സമൻസ് അയച്ചതിൽ രോഷം പ്രകടിപ്പിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്ക്. എന്തിനാണ് ഇ.ഡി തനിക്ക് സമൻസ് അയച്ചതെന്നും എന്ത് ആവശ്യത്തിനാണ് തന്റെ സ്വകാര്യ വിവരങ്ങളടക്കമുള്ള രേഖകൾ ഹാജരാക്കണമെന്ന് പറഞ്ഞതെന്നും തോമസ് ഐസക് ചോദിക്കുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നാണ് ഇ.ഡി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക ഘട്ടത്തിൽ വിവരങ്ങൾ തേടുന്നതെന്തിനാണന്നും ഹർജിക്കാരന്റെ സ്വകാര്യതയെ മാനിക്കണമെന്നും കോടതി പറഞ്ഞുവെന്ന് ഐസക് ഫേയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അധിക സമയം വേണമെന്ന ആവശ്യമാണ് ഇ.ഡി മുന്നോട്ട് വെച്ചത്. ഒന്നരവർഷത്തിലേറെയായി കിഫ്ബിക്കെതിരായ അന്വേഷണങ്ങൾ ആരംഭിച്ചിട്ട്. എന്നിട്ടും ഇപ്പോഴും താൻ ചെയ്ത കുറ്റം എന്താണെന്നോ, താൻ എന്തിന് രേഖകൾ ഹാജരാക്കണമെന്നോ വിശദീകരണം നൽകാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല എന്ന് തോമസ് ഐസക് പറയുന്നു. സ്റ്റേ ഇല്ലെങ്കിലും എനിക്കെതിരായോ കിഫ്ബിക്കെതിരായോ ഒരു തുടർനടപടികളും സ്വീകരിക്കാൻ ഇ.ഡിക്ക് അനുവാദമില്ലെന്ന് അദ്ദേഹം വാദിക്കുന്നു.
നിരന്തരമായി കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിച്ച് പീഡിപ്പിക്കുന്നതിനെതിരെ ഇഡിയ്‌ക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇഡി നിലവിൽ ആശയക്കുഴപ്പത്തിലാണ്. പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ്. അതിനാൽ വല്ലതും കാലിൽ തടയുമെന്നു ചിന്തിച്ചിട്ടായിരിക്കും ഇഡി അന്വേഷണത്തിന് ഇറങ്ങി പുറപ്പെട്ടതെന്ന് തോമസ് ഐസക് വിമർശിച്ചു. ഇപ്പോഴും ഒന്നും അവർക്ക് തടഞ്ഞിട്ടില്ല. മുകളിൽ നിന്നുള്ള സമർദ്ദംമൂലമാണ് ഇഡി കേസ് അന്വേഷിക്കുന്നത്. എന്നാൽ വടക്കേ ഇന്ത്യയിലെ ചില നേതാക്കന്മാരെ കണ്ട് ഇവിടെ കുതിരകയറാൻ വരേണ്ട എന്നും തനിക്ക് ഒരു പുല്ലും പേടിയില്ല എന്നുമാണ് തോമസ് ഐസകിന്റെ വാദം.
Comments