തിരുവനന്തപുരം: ബിജെപി പട്ടികജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ബിജെപി പ്രവർത്തകർ ശക്തരും ധീരരുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രഭക്തി മാത്രമല്ല, രാജ്യത്തിനായി ബലിദാനികളാകാനുള്ള സമർപ്പണവും കൈമുതലാക്കിയവരാണ് അവരെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കേരളത്തിലും താമരയുടെ പൊൻതിളക്കം ഉദിക്കുന്ന കാലം വിദൂരമല്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കമ്മ്യൂണിസം ലോകത്ത് നിന്നുതെന്നെ തുടച്ചു മാറ്റപ്പെടുകയാണ്. ഇന്ന് ഈ ഇന്ത്യാ മഹാരാജ്യത്ത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ശോഭനമായ ഒരു ഭാവിയുണ്ടെങ്കിൽ അത് ഭാരതീയ ജനതാ പാർട്ടിക്ക് മാത്രമാണെന്നും അമിത് ഷാ വ്യക്തമാക്കി.
2014ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ തന്നെ, ഈ സർക്കാർ രാജ്യത്തെ ദളിതന്റെയും ദരിദ്രന്റെയും പിന്നോക്കക്കാരന്റെയും സർക്കാരാണ് എന്ന് പറഞ്ഞിരുന്നു. തന്റെ വാഗ്ദാനങ്ങൾ ഓരോന്നായി പാലിച്ചു കൊണ്ട് രാജ്യത്തെ സാധാരണക്കാരനൊപ്പം ചേർന്നു നിന്ന് ബിജെപി സർക്കാരിനെ നയിച്ചു കൊണ്ട് മോദി മുന്നേറുന്നു. മോദി സർക്കാരിന്റെ കാലത്ത് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും നിരവധി മന്ത്രിമാരുണ്ടായി. കോൺഗ്രസിന് ഇതിൽ എന്താണ് പറയാനുള്ളതെന്നും അമിത് ഷാ ചോദിച്ചു.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടന്ന ആദ്യ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദളിത് വിഭാഗക്കാരനായ രാമ്നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയ പ്രസ്ഥാനമാണ് ബിജെപി. രണ്ടാമതും ജനങ്ങൾ അവസരം തന്നപ്പോൾ വനവാസി വിഭാഗത്തിൽ നിന്നുമുള്ള ദ്രൗപദി മുർമുവിനെ ബിജെപി ഇന്ത്യയുടെ രാഷ്ട്രപതിയാക്കി. പട്ടിക ജാതി പട്ടിക വർഗ സമൂഹത്തിന്റെ വികസനത്തിലൂടെയല്ലാതെ രാജ്യത്തിന്റെ സമഗ്ര വികസനം സാദ്ധ്യമല്ല എന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സർക്കാർ എട്ട് വർഷമായി രാജ്യത്ത് അധികാരത്തിൽ ഇരിക്കുന്നു. കോൺഗ്രസ് പാർട്ടി അറുപത് വർഷം രാജ്യം ഭരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തിലെ ചില സംസ്ഥാനങ്ങളിൽ അധികാരം കൈയ്യാളുകയും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇവരൊക്കെ ദളിതർക്കും പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കും വേണ്ടി എന്ത് ചെയ്തുവെന്നും അമിത് ഷാ ചോദിച്ചു.
Comments