കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഹൈക്കോടതി തള്ളിയതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെല്ലാം നിയമപരമായി തന്നെ പാർട്ടി പഠിച്ച ശേഷം നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജയരാജൻ വ്യക്തമാക്കി. നിയമസഭയിൽ ഉണ്ടായത് കോടതിയ്ക്ക് മനസിലായോ എന്നത് തങ്ങളുടെ വിഷയമല്ല, കോടതിയ്ക്ക് മുമ്പാകെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് തങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഉണ്ടായ കോടതി വിധി തിരിച്ചടി അല്ല. കൂടുതൽ തെളിവുകൾ ഹാജരാക്കാനായിട്ടുള്ള അവസരമായാണ് താൻ വിധിയെ കണക്കാക്കുന്നതെന്ന് ഇ.പി ജയരാജൻ പ്രതികരിച്ചു. വൃത്തികെട്ട നിലപാടാണ് അന്ന് കോൺഗ്രസ് സ്വീകരിച്ചത്. തങ്ങളുടെ വനിത എംഎൽഎമാരെ അവർ കയ്യേറ്റം ചെയ്തു. ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തി. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ തങ്ങൾക്ക് കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
ഞങ്ങളുടെ സഖാക്കളെ രക്ഷിക്കാനാണ് താനടക്കമുള്ളവർ ശ്രമിച്ചത്. ഇല്ലെങ്കിൽ അവരെ തല്ലികൊല്ലും. ബോധം കെട്ടിട്ടാണ് ശിവൻകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ജയരാജൻ പ്രതികരിച്ചു. നിയമസഭാ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രം വായിക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചിരുന്നു. വിചാരണ കോടതി നടപടിക്കെതിരെ ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ മാസം 16 ന് പ്രതികൾ വിചാരണ കോടതിയിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. കേസിൽ സാങ്കേതിക വാദങ്ങൾ ഉന്നയിക്കരുത് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Comments