ന്യൂഡൽഹി: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്റർ 45,191 ഇന്ത്യൻ അക്കൗണ്ടുകൾ കൂടി നിരോധിച്ചു. കമ്പനിയുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് അക്കൗണ്ടുകൾ വിലക്കിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചത് അടക്കം മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കുവെച്ചതിനാണ് 42,825 അക്കൗണ്ടുകൾ നിരോധിച്ചത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിനാണ് 2366 അക്കൗണ്ടുകൾക്ക് നിരോധനമേർപ്പെടുത്തിയത്.
ജൂൺ 26 നും ജൂലൈ 25 നും ഇടയിൽ 874 പരാതികൾ ലഭിച്ചതായും കമ്പനിയുടെ അക്കൗണ്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂണിൽ ഇന്ത്യൻ ഐടി നിയമം അനുസരിച്ച് 43,000 അക്കൗണ്ടുകൾക്കായിരുന്നു ട്വിറ്റർ നിരോധനമേർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ട്വിറ്റർ ട്വീറ്റുകളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചിരുന്നു. എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ മാറ്റം വരുത്താനുള്ള അവസരമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. നിലവിൽ, ട്വിറ്ററിൽ ഒരിക്കൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിൽ മാറ്റം വരുത്താൻ സാധിക്കില്ല. ഏതെങ്കിലും അക്ഷരത്തെറ്റുകളോ മാറ്റങ്ങളോ ഉണ്ടായാൽ ആ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയെ നിവൃത്തിയുള്ളൂ. എഡിറ്റ് ട്വീറ്റ് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അതിൽ തെറ്റോ മറ്റൊ ഉണ്ടെങ്കിൽ പരിഹരിക്കാം.
എന്നാൽ ഏത് സമയത്തും ട്വീറ്റ് എഡിറ്റ് ചെയ്യാൻ സാധിക്കില്ല. അതിന് സമയ പരിധിയുണ്ട്. ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളിൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനാണ് ട്വിറ്റർ അനുവദിക്കുന്നത്.
Comments