ലക്നൗ: ബുധൗനിലെ ഷാമ്സി ജമാ മസ്ജിദ് നിലനിൽക്കുന്ന ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹർജി നൽകി ഹിന്ദു വിശ്വാസികൾ. മസ്ജിദ് നിർമ്മിച്ചത് ക്ഷേത്രം പൊളിച്ചാണെന്നും, അതിനാൽ മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് ഹിന്ദുക്കൾക്ക് ആരാധനയ്ക്ക് അനുമതി നൽകണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. സിവിൽ കോടതിയിൽ നൽകിയ ഹർജിയിൽ കോടതി ഷാമ്സി ജമാ മസ്ജിദ് കമ്മിറ്റിയോട് വിശദീകരണം തേടി.
അഖില ഭാരതീയ ഹിന്ദു മഹാസഭാ സംസ്ഥാന കൺവീനർ മുകേഷ് പട്ടേൽ, അഭിഭാഷകരായ അരിന്ദ് പർമാർ, ഹിന്ദു വിശ്വാസികളായ ജ്ഞാൻ പ്രകാശ്, അനുരാഗ് ശർമ്മ, ഉമേഷ് ചന്ദ്ര ശർമ്മ എന്നിവരാണ് ഹർജി നൽകിയത്. നീലകാന്ത് മഹാദേവ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മസ്ജിദ് ഇപ്പോൾ നിലകൊള്ളുന്നതെന്ന് ഇവർ കോടതിയെ അറിയിച്ചു. മഹാരാജാവ് നീലകാന്ത് മഹാദേവ് മഹാരാജ് ആണ് മസ്ജിദ് നിലനിൽക്കുന്ന ഭൂമിയുടെ യഥാർത്ഥ ഉടമ. അതിനാൽ ഭൂമിയിൽ ആരാധന നടത്താനുള്ള അവകാശം ഹിന്ദുക്കൾക്കാണ്. ഹിന്ദുക്കൾക്ക് ഭൂമിയിൽ ആരാധന നടത്താൻ കോടതി അനുവദിക്കണം. മസ്ജിദ് നിലനിൽക്കുന്ന ഭൂമിയിൽ പുരാവസ്തു സർവ്വേ നടത്താൻ അനുവദിക്കണം. ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ചരിത്ര രേഖകൾ പരിശോധിച്ചാൽ ഭൂമിയിൽ ക്ഷേത്രം നിലനിന്നു എന്നതിനുള്ള തെളിവുകൾ കാണാമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി ഈ മാസം 15 ന് വീണ്ടും പരിഗണിക്കും.
Comments