ശ്രീനഗർ: ലഡാക്കിൽ രാത്രികാല ആകാശ നിരീക്ഷണ കേന്ദ്രം മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. ലഡാക്കിലെ ചാംഗ്ചാംഗ് വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ടാണ് സംവിധാനം ഒരുക്കുന്നത്. ഹാൻലേ എന്ന പ്രദേശത്താണ് കേന്ദ്രം വരുന്നത്.
ഇന്ത്യയിലെ ജ്യോതിശാസ്ത്ര മേഖലയിലെ എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം വരുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മേഖലയിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രമന്ത്രിക്കൊപ്പം ലഡാക് ലഫ്റ്റനന്റ് ഗവർണർ ആർ.കെ.മാഥുറും ചടങ്ങിൽ പങ്കെടുത്തു.
ജ്യോതിശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട കേന്ദ്രം വരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറും, ലഡാക്ക് വികസന അതോറിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സും ചേർന്നാണ് സംയുക്ത കരാറിൽ ഒപ്പിട്ടതെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പഠന കേന്ദ്രം വരാൻ പോകുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ ഒരു പ്രത്യേകതയും നഷ്ടപ്പെടാ തെയാണ് നിർമ്മാണം നടക്കുന്നതെന്നും ജിതേന്ദ്രസിംഗ് അറിയിച്ചു.
ഇന്ത്യയുടെ വിനോദസഞ്ചാരമേഖലയ്ക്കും ഒപ്പം വിദ്യാർത്ഥികൾക്കും ശാസ്ത്ര രംഗത്തും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ കേന്ദ്രം. എല്ലാവരും ചേർന്നാണ് ഇത്തരം കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടത്. വായുമലിനീകരണം അടക്കം ബാധിക്കാത്ത വിധം മേഖലയിലെ പൊതു ജീവിതത്തെ ക്രമപ്പെടുത്തണമെന്നും ജിതേന്ദ്ര സിംഗ് അഭ്യർത്ഥിച്ചു.
Comments