ന്യൂഡൽഹി: നിരോധിത കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി.ആന്ധ്രപ്രദേശ് സ്വദേശികളായ കമ്പംപതി ചൈതന്യ, വലഗുത്ത അഞ്ജയനേലു എന്നിവർക്കെതിരെയാണ് എറാണാകുളത്തെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രതികൾ കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകി.ഇവർ ഭീകര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി ക്യാമ്പുകളും നടത്തിയിരുന്നു.ഇപ്പോഴും പ്രതികൾ പ്രവർത്തനങ്ങൾ തുടരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്നാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് എൻഐഎ അറിയിച്ചു.
വയനാട് സ്വദേശിയായ ശ്രീകാന്ത്, ആന്ധ്രപ്രദേശിലെ വിപ്ലവ സംഘടനയിലെ എഴുത്തുകാരായ പിനക പാണി, വരലക്ഷ്മി എന്നിവർ കുറ്റം ചുമത്തപ്പെട്ടവരുടെ നിർദേശ പ്രകാരമാണ് ഭീകര സംഘടനയിൽ അംഗങ്ങളായതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണി ആകുന്ന തരത്തിലാണ് ഇവർക്ക് പരിശീലനം നൽകുന്നതെന്ന് എൻഐഎ വക്താവ് പറഞ്ഞു.
ഫെബ്രുവരിയിൽ എൻഐഎ സമർപ്പിച്ച കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമവും (യുഎപിഎ) പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments