ധാക്ക: റോഹിംഗ്യൻ കുടിയേറ്റക്കാർ ബംഗ്ലാദേശിന് വലിയ ഭാരമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന. റോഹിംഗ്യകളെ മടക്കി അയക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുകയാണെന്ന് ശൈഖ് ഹസീന പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിൽ ഇന്ത്യക്ക് നിർണ്ണായകമായ പങ്ക് വഹിക്കാൻ സാധിക്കുമെന്നും, ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായും ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഹസീന പറഞ്ഞു.
1.1 മില്ല്യൺ റോഹിംഗ്യൻ അഭയാർത്ഥികളാണ് ബംഗ്ലാദേശിൽ ഉള്ളത്. ഇന്ത്യ വിശാലമായ രാജ്യമാണ്. ഇക്കാര്യത്തിൽ വിശാലമായ ഒരു കാഴ്ചപ്പാട് ഇന്ത്യയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നതായും ശൈഖ് ഹസീന പറഞ്ഞു.
അധികകാലം റോഹിംഗ്യൻ അഭയാർത്ഥികളെ ഉൾക്കൊള്ളാൻ ബംഗ്ലാദേശിന് കഴിയില്ല. മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളുമുണ്ട്. ഇത് ദിനം തോറും വർദ്ധിച്ചു വരികയാണ്. എത്രയും വേഗം അവർ മടങ്ങിപ്പോകുന്നതാണ് നല്ലത്. ഇക്കാര്യത്തിൽ ഐക്യരാഷ്ട്ര സംഘടന, ആസിയാൻ എന്നിവരുടെ സഹായം അഭ്യർത്ഥിക്കുകയാണെന്നും ശൈഖ് ഹസീന അറിയിച്ചു.
തീസ്ത നദിയിലെ ജലം പങ്കു വെക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി ശൈഖ് ഹസീന അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നാല് ദിന ഇന്ത്യൻ സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും.
Comments