ഇസ്ലാമാബാദ്: ശക്തമായ മഴയിലും പ്രളയത്തിലും പാകിസ്താനിൽ നാശനഷ്ടം തുടരുന്നു. ഇതുവരെ 1300 ഓളം പേർക്ക് രാജ്യത്ത് മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 പേരാണ് മരിച്ചത് എന്നാണ് പാകിസ്താൻ ദുരന്തനിവാരണ അതോറിറ്റി നൽകുന്ന വിവരം.
ജൂൺ മുതൽ ആരംഭിച്ച ശക്തമായ മഴയിലും പ്രളയത്തിലും സിന്ധ് പ്രവിശ്യയിൽ ഉള്ളവർക്കാണ് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായിട്ടുള്ളത്. സിന്ധിൽ മഴക്കെടുതിയിൽ 180 പേർ മരിച്ചു. ഖൈബർ പക്തുങ്ക്വയിൽ 138 പേർക്കും, ബലൂചിസ്ഥാനിൽ 125 പേർക്കുമാണ് ജീവൻ നഷ്ടമായത്. 1,468,019 വീടുകളാണ് മഴക്കെടുതിയിൽ ആകെ തകർന്നത്. ഇതിനോടകം 10 ബില്യൺ ഡോളറിന്റെ നാശനഷ്ടമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
രാജ്യത്ത് സന്നദ്ധ പ്രവർത്തകരും, പാക് സർക്കാരിന് കീഴിലെ വിവിധ ഏജൻസികളും രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. അഞ്ച് ലക്ഷത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 33 മില്യൺ ആളുകളെയാണ് പ്രളയം ബാധിച്ചത്. മഴക്കെടുതിയിൽ സർവ്വവും നഷ്ടമായവർക്ക് 25,000 രൂപ പാക് സർക്കാർ ധനസഹായമായി നൽകുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Comments