ന്യൂഡൽഹി: ബിജെപിക്കെതിരെ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിമർശനത്തെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സാംപിത് പത്ര. കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ കുറച്ചു കാണിക്കുകയും, അപകീർത്തി പെടുത്താൻ ശ്രമിക്കുകയും ചെയ്ത രാഹുൽ ഗാന്ധി കോൺഗ്രസ്സിന്റെ അന്തകനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ്സിൽ നിന്നും ദിനംപ്രതി പ്രവർത്തകർ കൊഴിഞ്ഞു പോവുകയാണ്. ആത്മവിശ്വാസം നൽകുന്ന യാതൊന്നും നേതാക്കളിൽ നിന്നും അണികൾക്ക് ലഭിക്കുന്നില്ല. കോൺഗ്രസ്സ് ഊതി വീർപ്പിച്ച ബലൂൺ പോലെ ആയെന്നും ആശയം നഷ്ടപ്പെട്ട് അലഞ്ഞു തിരിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുലാം നബി ആസാദ് കോൺഗ്രസ്സിൽ നിന്നും രാജി വെച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും കൊഴിഞ്ഞു പോയിരുന്നു. തുടർന്ന് നടക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനും പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകാനുമാണ് കോൺഗ്രസ്സ് ഇത്തരത്തിലൊരു രാഷ്‌ട്രീയ വിശദീകരണ റാലി സംഘടിപ്പിച്ചത്.
കോൺഗ്രസ്സ് രണ്ടു പേരുടെ പാർട്ടിയാണെന്നും അമ്മയും മകനും ചേർന്ന് അതിനെ കയ്യടക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലും സോണിയ ഗാന്ധിയുമല്ലാതെ മറ്റാരും കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടില്ല. ജനാധിപത്യം തൊട്ടു തീണ്ടാത്ത കോൺഗ്രസ്സാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നത്. ഇവർ രണ്ടു പേരും ചേർന്ന് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുവാൻ മ്യൂസിക്കൽ ചെയർ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments