തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്ന് മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ ശമ്പളത്തിന്റെ മൂന്നിലൊന്ന് ഓണത്തിന് മുൻപ് നൽകാനാണ് തീരുമാനം. ചെറിയൊരു തുക ഉത്സവബത്ത നൽകാനുള്ള ആലോചനകളും മാനേജ്മെന്റ് നടത്തുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിൽ ഒരു ഭാഗമാണ് ഓണത്തിന് മുൻപ് നൽകുക. ഇതിനായി 50 കോടിരൂപ സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു.
അതേസമയം കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മുഖ്യമന്ത്രി ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്മെന്റുമായും ചർച്ച നടത്തും. ശമ്പളത്തിന് പകരം കൂപ്പൺ നൽകാനുള്ള നീക്കത്തിലെ എതിർപ്പ് തൊഴിലാളികൾ മുഖ്യമന്ത്രിയെ അറിയിക്കും.
കെഎസ്ആർടിസിയെ തിരികെ കൊണ്ടുവരാൻ ജീവനക്കാർ പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് തയ്യാറാവണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. എന്നാൽ ഏട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് സംഘടനകളുടെ ഉറച്ച നിലപാട്. ആവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചനയുണ്ട്.
Comments