പട്ന: ജനതാദൾ യുണൈറ്റഡ് (ജെഡിയു) ഉള്ളിടത്തോളം കാലം ഇനി ബിജെപിയുമായി ഒരു സഖ്യം ഉണ്ടാക്കില്ല എന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2013-ൽ വേർപിരിഞ്ഞ ശേഷം 217-ൽ വീണ്ടും ബിജെപിയിലേയ്ക്ക് തിരികെ പോയി സഖ്യമുണ്ടാക്കിയത് മണ്ടത്തരമായി പോയി എന്നാണ് നിതീഷ് കുമാർ പറഞ്ഞത്. ജെഡിയുവിന്റെ ഉന്നതതല യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളുമായും (ആർജെഡി) കോൺഗ്രസുമായും ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച് ഒരു മാസത്തിന് ശേഷമാണ് ബിഹാർ മുഖ്യമന്ത്രിയുടെ ന്യായീകരണം.
2013-ൽ എൻഡിഎ സർക്കാർ വിട്ടുപോയ ജെഡിയു ആർജെഡിയും കോൺഗ്രസുമായും ധാരണയുണ്ടാക്കി തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2015-ൽ അധികാരം ലഭിച്ചതിന് ശേഷം സഖ്യത്തിനുള്ളിൽ പല പ്രശ്നങ്ങളും രൂപപ്പെടുകയായിരുന്നു. അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് നിതീഷ് കുമാർ സഖ്യത്തിൽ നിന്നും പുറത്തു പോകുകയായിരുന്നു. ശേഷം വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കി. ഇപ്പോൾ വീണ്ടും അധികാരത്തിന് വേണ്ടി ആർജെഡിയും കോൺഗ്രസുമായും സഹകരിച്ച് ഭരണം സ്വന്തമാക്കിയ ശേഷമാണ് ബിജെപിയിലേയ്ക്ക് പോയത് തെറ്റായി പോയി എന്നുള്ള നിതീഷ് കുമാറിന്റെ ന്യായീകരണം.
2015-ൽ അധികാരം ലഭിച്ചതിന് ശേഷം നല്ല രീതിയിലാണ് പ്രവർത്തിച്ചത്. എന്നാൽ ബിജെപിയ്ക്കൊപ്പം തിരികെ പോകേണ്ടി വന്നു. തന്റെ വാക്കുകൾ കേൾക്കാൻ പലരും വിസമ്മതിച്ചതോടെ അസ്വസ്ഥനായി ബിജെപിയ്ക്കൊപ്പം സഹകരിക്കുകയുമായിരുന്നുവെന്ന് നിതീഷ് കുമാർ പറയുന്നു. 2017-ൽ എൻഡിഎയിലേയ്ക്ക് പോകാൻ കാരണക്കാരിൽ ഒരാളായ തേജസ്വി യാദവ് തന്നെയാണ് പുതിയ സർക്കാരിലെയും ഉപമുഖ്യമന്ത്രി. ഇന്ന് എൻഡിഎയിൽ നിന്ന് പിൻമാറിയതോടെ പലരും തങ്ങളുടെ നീക്കത്തെ അഭിനന്ദിച്ചുവെന്നും നീതീഷ് കുമാർ അവകാശവാദം ഉന്നയിക്കുന്നു. താൻ ഇപ്പോൾ സ്വതന്ത്രനായി എന്നും അതുകൊണ്ട് ഇനി അങ്ങോട്ടുള്ള നാളുകളിൽ പുഞ്ചിരിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഒന്നിച്ചാൽ നരേന്ദ്രമോദി സർക്കാരിനെ ഭരണത്തിൽ നിന്ന് താഴെ ഇറക്കാമെന്നും നീതീഷ് കുമാർ കൂട്ടിച്ചേർത്തു.
Comments