ഭോപ്പാൽ : കടുവയുടെ പിടിയിൽ നിന്നും മകനെ രക്ഷിച്ച് അമ്മ. ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് മകനെ രക്ഷിക്കാൻ ധൈര്യപൂർവ്വം കടുവയെ നേരിട്ടത്. മദ്ധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് കീഴിൽ വരുന്ന ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ ഇരുവരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. വീടിന് പുറത്ത് നിന്ന രവിരാജെന്ന കുട്ടിയെയാണ് കടുവ ആക്രമിച്ചത്. താടിയെല്ലിൽ കടിച്ചാണ് കുട്ടിയെയും കൊണ്ട് കടുവ സമീപത്തെ വയലിലേക്ക് പോയത്. പിന്നാലെ ഇത് കണ്ടെത്തിയ അമ്മ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കടുവ യുവതിയെയും ആക്രമിച്ചു. ഇതിനിടയിൽ യുവതിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടി കൂടുകയും കടുവയെ ഓടിക്കുകയുമായിരുന്നു.
പിന്നാലെ നാട്ടുകാരും വനപാലകരും ചേർന്ന് യുവതിയെയും കുട്ടിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരെയും ആദ്യം മാൻപൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്കും ശേഷം വിദഗ്ദ ചികിത്സയ്ക്കായി ഉമരിയയിലെ ജില്ലാ ആശുപത്രിയിലേക്കും കൊണ്ട് പോയതായി ഫോറസ്റ്റ് ഗാർഡ് രാം സിംഗ് മാർക്കോ പറഞ്ഞു.കുട്ടിയേയും അമ്മയേയും ആക്രമിച്ച കടുവയെ കണ്ടെത്താൻ വനംവകുപ്പ് സംഘം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചികിത്സയിൽ കഴിയുന്ന ഇരുവരെയും ജില്ലകളക്ടർ സഞ്ജീവ് ശ്രീവാസ്തവ സന്ദർശിച്ചു. കൂടുതൽ ചികിത്സയ്ക്കായി ഇരുവരെയും ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റാൻ കളക്ടർ അധികൃതർക്ക് നിർദ്ദേശം നൽകി. കൂടാതെ വനമേഖലയിൽ താമസിക്കുന്ന ഗ്രാമീണരുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.
Comments