തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച വിജയിച്ചു. ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുടിശ്ശിക തീർത്ത് മുഴുവൻ ശമ്പളവും നാളെയോടെ നൽകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
രണ്ട് മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് നൽകാനുണ്ടായിരുന്നത്. ഇത് ഉടൻ കൊടുത്ത് തീർക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇത് കൂടാതെ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ ശമ്പളം നൽകുമെന്നും പിണറായി വിജയൻ ഉറപ്പുനൽകി.
അതേസമയം പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തെ കെഎസ്ആർടി എതിർത്തു. എട്ട് മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടി സമയം അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ആർടിസി യൂണിയനുകളുടെ തീരുമാനം.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും നടപ്പിലാക്കുക. മേഖല തിരിച്ചായിരിക്കും ഡ്യൂട്ടി ക്രമീകരണം.
12 മണിക്കൂർ ഡ്യൂട്ടി രാജ്യത്ത് ഒരിടത്തും നിലവിലില്ലാത്തതാണെന്നും അതിന് സാധിക്കില്ലെന്ന നിലപാടാണ് തങ്ങൾക്കുള്ളതെന്ന് ബിഎംഎസ് അറിയിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന കണക്കാണ് മുഖ്യമന്ത്രിക്ക് മുന്നിൽ മാനേജ്മെൻറ് നൽകിയത് എന്ന് സിഐടിയു ആരോപിക്കുന്നുണ്ട്.
Comments