ലഖ്നൗ: ഉത്തർപ്രദേശിലെ ഹസ്രത്ഗഞ്ച് മേഖലയിലെ ലെവാന ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ അടിയന്തരമായി ഇടപെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീപിടിത്തത്തിന്റെ കാരണങ്ങൾ കൃത്യമായി അന്വേഷിക്കാൻ ലഖ്നൗ കമ്മീഷണർക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കും യോഗി ആദിത്യനാഥ് ഉത്തരവ് നൽകി. തീപിടുത്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചു. സംഭവം എന്താണെന്ന് പരിക്കേറ്റവരോട് നേരിട്ട് ചോദിച്ചറിഞ്ഞ ശേഷമാണ് തീ പിടുത്തത്തിന്റെ കാരണം എത്രയും വേഗം അന്വേഷിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയിരിക്കുന്നത്.
പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു. പരിക്കേറ്റവരുടെ ചികിത്സ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുമെന്നും ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഉടൻ ഉന്നതതല യോഗം ചേരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ഹസ്രത്ഗഞ്ചിലെ ലെവാന ഹോട്ടലിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് മരണം സംഭവിച്ചിരുന്നു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ടായ ഡോ.ആർപി സിംഗ് വ്യക്തമാക്കി. ഇതിനോടകം പത്തുപേരെ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മുറികളിൽ മുഴുവൻ പുക നിറഞ്ഞിരിക്കുന്നതിൽ രക്ഷാപ്രവർത്തനത്തിന് ഹോട്ടലിന് അകത്ത് കയറുവാൻ ബുദ്ധിമുട്ടാണ്. ജനൽ ചില്ലുകളും ഗ്രില്ലുകളും തകർത്ത് അകത്തു കയറാനുള്ള ശ്രമത്തിലാണ് പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും.
Comments