ബംഗളൂരു : കനത്ത മഴയിൽ മുങ്ങി ബംഗളൂരു നഗരം . നഗരത്തിലെ റോഡുകളിലും അപ്പാർട്ട്‌മെന്റുകളിലും വെള്ളം കയറുകയും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.റോഡുകൾ പുഴയ്‌ക്ക് സമാനമായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കി.
നഗരത്തിലെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. 4000 ഓളം വീടുകളും അപ്പാർട്ട്‌മെന്റുകളുമാണ് വെള്ളത്തിനടിയിൽ ആയിരിക്കുന്നത്. നിരവധി പേർ വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്. മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അധികാരികൾ ആവശ്യപ്പെട്ടു. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ബംഗളൂരുവിൽ മഴക്കെടുതി രൂക്ഷമാകുന്നത്.
അതേസമയം ചൊവ്വാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് മുന്നറിയിപ്പ് നൽകി. താൽക്കാലിക ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ടാപ്പ് വഴിയുള്ള ജലവിതരണം നിർത്തിവച്ച പ്രദേശങ്ങളിലേക്കാണ് ഇവ വിതരണം ചെയ്യുക.
ഉദ്യോഗസ്ഥർ മാണ്ഡ്യ ജില്ലയിൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. നഗരത്തിൽ അടുത്തിടെ പെയ്ത മഴ അസാധാരണമാണെന്ന് ഐടി മന്ത്രി ഡോ. സിഎൻ അശ്വത്‌നാരായണൻ വ്യക്തമാക്കി. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രശ്നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments