പുഞ്ച്: ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിക്കാൻ നുഴഞ്ഞു കയറ്റം നടത്തുന്നതിനിടെ പിടിയിലാവുകയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയും ചെയ്ത തബറാക് ഹുസൈൻ എന്ന ഭീകരവാദിയുടെ മൃതദേഹം ഇന്ത്യ പാകിസ്താന് കൈമാറി. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരർക്ക് നേരെ വെടി ഉതിർക്കുകയും പരിക്കേറ്റ തബാറക്കിനെ സൈന്യം പിടികൂടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്ന ഭീകരർ പിഒകെ ഭാഗത്തേയ്ക്ക് ഓടി രക്ഷപ്പെട്ടതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഭീകരന്റെ മൃതദേഹം കരസേനാ ഉദ്യോഗസ്ഥർ പഞ്ചാബിലെ ചക്കൻ ദാ ബാഗിലേക്ക് കൊണ്ടുപോയി പാകിസ്താൻ സൈന്യത്തിന് കൈമാറി എന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഭീകരർ പാക് അധീന കശ്മീരിൽ നിന്നും നുഴഞ്ഞു കയറുകയും രജൗരിയിലെ നൗഷേര സെക്ടറിലെ ജാംഗർ ഏരിയയിലേക്ക് കടക്കുകയുമായിരുന്നു. ഇവിടെ വെച്ച് നടന്ന ഏറ്റുമുട്ടലിൽ സൈന്യത്തിന്റെ വെടിയേറ്റ അവസ്ഥയിൽ പരിക്കുകളോടെ പിടികൂടുകയായിരുന്നു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ ലഷ്കർ ഇ ത്വായിബ ഭീകരൻ തബാറാക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ജീവൻ നിലനിർത്താൻ മൂന്ന് യൂണിറ്റ് രക്തം നൽകിയിരുന്നു. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്ന ഭീകരൻ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. സൂറൻകോട്ട് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നുഴഞ്ഞു കയറാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഉൾപ്പെടുന്ന രേഖകളുമായി പാകിസ്താൻ സൈന്യത്തിന് കൈമാറിയതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
Comments