തിരുവനന്തപുരം: ശമ്പള വിതരണത്തിനായി കെഎസ്ആർടിസിയ്ക്ക് പണം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലെ തീരുമാന പ്രകാരം 100 കോടി രൂപയാണ് അനുവദിച്ചത്. ഓണത്തിന് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പണം അനുവദിച്ചത് എങ്കിലും ഇതിന് കഴിയുമോ എന്ന കാര്യത്തിൽ സംശയമാണ്.
ഓണം പ്രമാണിച്ച് വരുന്ന മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് ബാങ്ക് അവധിയാണ്. തുടർന്ന് രണ്ടാം ശനിയും, ഞായറുമാണ്. ഇങ്ങനെ ഈ ആഴ്ച അഞ്ച് ദിവസമാണ് ബാങ്ക് അവധിയുള്ളത്. ഈ സാഹചര്യത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനായി തിങ്കളാഴ്ചവരെ കാത്തിരിക്കേണ്ടിവരും. അതേസമയം ഒരു ദിവസം കൊണ്ട് തന്നെ മുഴുവൻ ജീവനക്കാർക്കും കൊടുത്തു തീർക്കാൻ കഴിയുമോ എന്ന കാര്യവും സംശയമാണ്.
പൂർണ്ണമായും സിംഗിൾ ഡ്യൂട്ടി നടപ്പാക്കും എന്ന നിബന്ധനയിലാണ് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ക്ലസ്റ്റർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി ആസ്ഥാനത്തായിരിക്കും യോഗം. ഡ്യൂട്ടി പരിഷ്കരണത്തെക്കുറിച്ച് വ്യക്തമായി പഠിച്ച് എത്തണമെന്ന് ഉദ്യോഗസ്ഥർക്ക് എംഡി നൽകിയിരിക്കുന്ന നിർദ്ദേശം.
Comments