ടെൽഅവീവ്: ഇസ്രയേൽ പലസ്തീൻ അതിർത്തിയിൽ മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ തങ്ങളുടെ വെടിയേറ്റതാകാം എന്ന സാദ്ധ്യത തള്ളാതെ ഇസ്രായേൽ പ്രതിരോധ വിഭാഗം. പലസ്തീൻ ഭീകരർക്കെതിരെ പോരാടുന്നതിനിടെയാണ് അതേ മേഖലയിലേയ്ക്ക് അൽജസീറയുടെ ഷിറീൻ അബു അഖ്ലേഹ് മെയ്11ന് അബദ്ധത്തിൽ നീങ്ങിയത്. സംഭവത്തിന്റെ സാദ്ധ്യതാ റിപ്പോർട്ടാണ് ഇസ്രായേൽ പുറത്തുവിട്ടത്.
തങ്ങളുടെ വെടിയേറ്റാണ് ഷിറിൻ മരണപ്പെട്ടതെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സാദ്ധ്യത തള്ളിക്കളയാതെയാണ് ഇസ്രായേൽ റിപ്പോർട്ട് പുറത്തുവിട്ടത്. മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിൽ മാന്യമായ പ്രതികരണമാണ് ടെൽ അവീവ് നടത്തിയിരിക്കുന്നത്.
രണ്ടു ദശകങ്ങളായി ഇസ്രായേൽ പലസ്തീൻ യുദ്ധം സ്ഥിരമായി റിപ്പോർട്ട് ചെയ്യുന്ന അൽജസീറയുടെ റിപ്പോർട്ടർ ഷിറീൻ അബു അഖ്ലേഹാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇസ്രായേൽ പലസ്തീൻ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ നടന്ന സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷിറീൻ കൊല്ലപ്പെട്ടത്. അപകടത്തിൽ അലി അൽ സമുദിയെന്ന സഹപ്രവർത്തകന് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ഇന്നലെയാണ് ഷിറീന്റെ മരണവുമായി ബന്ധപ്പെട്ട സാദ്ധ്യതാ റിപ്പോർട്ട് പുറത്തുവിട്ടത്. തുടർച്ചയായി നടന്ന വെടിവെപ്പിനിടെ ഷിറിനും അൽ സമുദിയും പെട്ടുപോവുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. തികച്ചും യാദൃശ്ചിക മായിട്ടാണ് ഇസ്രായേൽ സൈനികന്റെ വെടി ഷിറീന് ഏൽക്കുന്നത്.
പലസ്തീൻ ഭീകരനെ വെടിവെച്ചിടുന്നതിനിടെ രണ്ട് മാദ്ധ്യമപ്രവർത്തകരും അതേമേഖലയി ലെത്തിയതാകാമെന്നാണ് റിപ്പോർട്ടിൽ സൂചനയുള്ളത്. സാധാരണ ഗതിയിൽ യുദ്ധമേഖല കളിൽ മാദ്ധ്യമപ്രവർത്തകരും സൈനികരും തമ്മിൽ കൃത്യമായ ധാരണയുണ്ടാകാറുണ്ട്. ആ സമയത്ത് ഇവരുടെ നീക്കം അപ്രതീക്ഷിതമായി യുദ്ധമേഖലയിലായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുദ്ധഭൂമിയിൽ കണ്ണടച്ചു തുറക്കും മുമ്പേ സാഹചര്യം മാറിമറിയും. ശത്രു എവിടെയെന്നു മാത്രമായിരിക്കും ശ്രദ്ധ. ഇതിനിടെ സാധാരണക്കാരോ ചിലപ്പോൾ കൂടെയുള്ള സൈനികരോ കൊല്ലപ്പെട്ടേയ്ക്കാമെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു.
Comments