തിരുവനന്തപുരം: പേപ്പട്ടി വിഷബാധയ്ക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ജാഗ്രതാ നിർദ്ദേശത്തിന് താഴെ രൂക്ഷ വിമർശനം. പേപ്പട്ടി കടിച്ചാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച നിർദ്ദേശത്തിന് താഴെയാണ് ജനങ്ങളുടെ പ്രതിഷേധം ഇരമ്പുന്നത്. പേപ്പട്ടി ആക്രമണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാതെ പട്ടി കടിച്ചാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങളെക്കുറിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് എന്ത് വിരോധാഭാസമാണെന്നാണ് ആളുകൾ ചോദിക്കുന്നത്.
പേപ്പട്ടി കടിച്ചാൽ എത്ര ചെറിയ മുറിവ് ആണെങ്കിലും ഉടൻ ആശുപത്രിയിൽ എത്തണമെന്നും, വാക്സിൻ എടുക്കണമെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ പട്ടി കടിയ്ക്കാതിരിക്കാനുള്ള മാർഗ്ഗമാണ് ആദ്യം സ്വീകരിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഗോഡ്സ് ഓൺ കൺട്രി ഇപ്പോൾ ഡോഗ്സ് ഓൺ കൺട്രി ആയിരിക്കുകയാണ്. പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ പോകുന്ന അവസ്ഥ ആദ്യം മാറണം. അതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും ആളുകൾ പറയുന്നു.
തെരുവുനായ്ക്കൾ കാരണം വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും ഭയമാണെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ പോയാൽ ആളുകൾ പുറത്തിറങ്ങാതിരിക്കാനുള്ള വല്ല നിയമവും സർക്കാർ പാസ്സാക്കിയേക്കുമെന്ന് പരിഹസിക്കുന്നവരുമുണ്ട്. വാക്സിന്റെ ഗുണനിലവാരമില്ലാത്തതിനെതിരെയും വിമർശനം ഉയരുന്നുണ്ട്.
Comments