തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാരുമായി നടന്ന നാലാം ഘട്ട ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി ലത്തീൻ അതിരൂപത. സമര സമിതി മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് തീരുമാനം. സമരക്കാർ മുന്നോട്ട് വെയ്‌ക്കുന്ന നിബന്ധനകൾ ഒരിക്കലും അംഗീകരിക്കാൻ സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചു.
ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് തടസം നിൽക്കരുതെന്നും തുറമുഖം യാഥാർഥ്യമാകാൻ സഹകരിക്കണമെന്നും കോടതി സമരക്കാരോട് ആവശ്യപ്പെട്ടിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് വിഴിഞ്ഞത്തെ സമരക്കാർ കലാപ ഭൂമിയാക്കാനാണ് ശ്രമിക്കുന്നത്. തീരദേശവാസികൾ ചേർന്ന് ഭീകരത സൃഷ്ടിക്കുന്ന സമര രീതിയെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലത്തീൻ അതിരൂപതയുടെ കീഴിലുള്ള നിരവധി ഇടവകകളിൽ ചർച്ച നടക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. തീരദേശവാസികളുടെ ന്യായമായ ആവശ്യം പരിഗണിക്കാൻ സർക്കാർ ഒരുക്കമാണ്. എന്നാൽ കേരളത്തിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും തുറമുഖ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുമെന്നും സർക്കാർ അറിയിച്ചു.
Comments