കൊൽക്കത്ത:പശ്ചിമ ബംഗാളിലെ നിയമ മന്ത്രി മൊളോയ് ഘാതകിനെതിരായ അന്വേഷണം സിബിഐ ശക്തമാക്കി. മൊളായിയുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്രങ്ങളിലും ഒരേ സമയം റെയ്ഡ് തുടരുകയാണ്. അസാൻസോൾ വടക്കൻ മേഖലയിൽ നിന്നുള്ള നിയമ സഭാംഗമാണ് മൊളായ്. പശ്ചിം ബർദ്ദമാൻ, ലേക് ഗാർഡൻ, അസാൻസോൾ എന്നിവിടങ്ങളിലെ മൊളായി യുടെ മൂന്ന് വീടുകളിലാണ് പ്രധാനമായും റെയ്ഡ് നടക്കുന്നത്.
സിബിഐ സംഘം പശ്ചിമബംഗാളിലെ മമതയുടെ എതിർപ്പും സംഘർഷ സാദ്ധ്യതയും കണക്കിലെടുത്ത് അതീവ രഹസ്യ നീക്കങ്ങളാണ് ഇന്നലെ നടത്തിയത്. റെയ്ഡ് നടത്തേണ്ട കേന്ദ്രങ്ങളുടെ പരിസരത്തേയ്ക്ക് കേന്ദ്ര അർദ്ധ സൈനിക വിഭാഗത്തെ ആദ്യമേ എത്തിച്ച ശേഷമാണ് സിബിഐ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഒരു വനിത ഉദ്യോഗസ്ഥയും സിബിഐ സംഘത്തിലുണ്ട്.
നിരവധി തവണ എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റിന്റെ ചോദ്യംചെയ്യലിൽ നിന്ന് രക്ഷപെട്ട് നടക്കുകയായിരുന്നു മൊളായ്. കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് മമയുടെ കുടുംബ ത്തിൽ നിന്നാണ് ആദ്യ അന്വേഷണം ആരംഭിച്ചത്. മരുമകൻ അഭിഷേക് ബാനർജിയ്ക്കും ഭാര്യയ്ക്കും എതിരായ തെളിവുകൾ ഇഡി ശേഖരിച്ചതോടെയാണ് മമതയ്ക്ക് ആദ്യ പ്രഹരം ഏറ്റത്.
തുടർന്ന് ജൂലൈ മാസത്തിൽ തൃണമൂൽ സെക്രട്ടറി പാർത്ഥ ചാറ്റർജിയെ സിബിഐ അറസ്റ്റ് ചെയ്തു. പിന്നാലെ ബീർഭൂം തൃണമൂൽ അദ്ധ്യക്ഷൻ അനുബ്രത മണ്ഡലും കാലിക്കടത്ത് കേസ്സിൽ അറസ്റ്റിലായി. ഇതിന് പിന്നാലെ ആൾമാറാട്ടത്തിലൂടെ നിരവധി പേരുടെ ജോലി തട്ടിയ കേസിൽ രാജൂ സഹാനിയും സിബിഐയുടെ പിടിയിലായിരിക്കുകയാണ്. ആകെ 41 പേർക്കെതിരെയാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. അതേ സമയം കൽക്കരി കുംഭകോണത്തിൽ സുപ്രധാന സൂത്രധാരനായ അനൂപ് മാജിയെ ഇനിയും പിടികിട്ടിയിട്ടില്ല.
Comments