ഓണക്കാലം മലയാളികൾക്ക് എന്നും ഒരു ഹരമാണ്. പൂക്കളമിട്ടും ആഘോഷപരിപാടികൾ സംഘടിപ്പിച്ചും എല്ലാ ഓണവും കേരളീയർ വ്യത്യസ്തമാക്കാറുണ്ട്. മാവേലി മന്നൻ വരുമ്പോൾ വീട്ടിലെ ദാരിദ്ര്യവും കഷ്ടതകളുമെല്ലാം ഇല്ലാതാകും എന്നാണ് ഓരോ മലയാളിയുടെയും വിശ്വാസം. എന്നാൽ ഇന്ന് കേരളത്തിലെ പലർക്കും ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.
ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്നങ്ങളാണ് ഈ ഓണക്കാലത്ത് നമ്മെയെല്ലാം ഏറെ വേദനിപ്പിച്ചത്. രണ്ട് മാസമായി ശമ്പളം മുടങ്ങിയ പലരും എങ്ങനെ ഓണം ആഘോഷിക്കും എന്ന ചിന്തയിലാണ്. മക്കൾക്ക് പുതിയ വസ്ത്രം വാങ്ങാൻ പോയിട്ട് മരുന്ന് വാങ്ങാൻ പോലും പണമില്ല എന്ന പരാതികളാണ് ഉയർന്നത്. ഇതിനെതിരെ പ്രതിഷേധവുമായി പല യൂണിയനുകളും രംഗത്തെത്തിയിരുന്നു.
ഏറെ നാളത്തെ പ്രതിഷേധത്തിന് പിന്നാലെ ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് കഴിഞ്ഞ ദിവസം സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ പലർക്കും ഇന്നും ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളം കിട്ടാത്തത് കൊണ്ട് ഓണപ്പിരിവ് ചോദിച്ച് ആരും വീട്ടിലേക്ക് വരരുതെന്നാണ് ഒരു കെഎസ്ആർടിസി ജീവനക്കാരന്റെ മുന്നറിയിപ്പ്. വീടിന്റെ മുൻപിൽ ഭിത്തിയിൽ നോട്ടീസ് പതിപ്പിച്ചാണ് പരിവുകാരോട് ഈ ജീവനക്കാരൻ തന്റെ ദയനീയ അവസ്ഥ വിവരിക്കുന്നത്. നോട്ടീസ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ വലിയ ചർച്ചയ്ക്കും വഴിയൊരുങ്ങി.
” ഈ വീട്ടിൽ താമസിക്കുന്നത് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാരനാണ്. ദയവായി പിരിവ് കൂടി വാങ്ങിച്ച് ബുദ്ധിമുട്ടിക്കരുത്, അപേക്ഷയാണ്” എന്ന് നോട്ടീസിൽ പറയുന്നു.
കെഎസ്ആർടിസി ജീവനക്കാർ ഓണക്കാലത്ത് അനുഭവിക്കുന്ന ദുരിതത്തിന്റെ നേർക്കാഴ്ചയാണ് നോട്ടീസെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ശമ്പളം നൽകാൻ ഇന്നലെ 100 കോടി രൂപ അനുവദിച്ചതായി സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഓണാവധി തുടങ്ങുന്നതിനാൽ ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഇത് കിട്ടാൻ സാദ്ധ്യതയില്ല. നേരത്തെ ഹൈക്കോടതി ഇടപെടലിലൂടെ കുറച്ച് പണം നൽകി ബാക്കി സപ്ലൈകോയിലും മറ്റും ഉപയോഗിക്കാവുന്ന കൂപ്പണുകൾ നൽകാൻ കെഎസ്ആർടിസി തീരുമാനിച്ചിരുന്നെങ്കിലും ജീവനക്കാർ ശക്തമായി എതിർക്കുകയായിരുന്നു.
Comments