എല്ലാതിരക്കുകളും മാറ്റി വെച്ച് മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന മലയാളക്കരയുടെ ദേശീയ ഉത്സവമാണ് ഓണം.ഓണത്തെ ചുറ്റിപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ടെങ്കിലും മഹാബലി തമ്പുരാന്റെ ഐതിഹ്യമാണ് പ്രധാനം. തിരുവോണ ദിവസമായ ഇന്ന് ഓണത്തിന്റെ ഐതിഹ്യമറിയാം.
വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനുമാണ് മഹാബലി. മഹാധൈര്യശാലിയും രാജാക്കന്മാർക്കിടയിലെ രാജാവുമായ അദ്ദേഹം മഹാബലി ചക്രവർത്തി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.അസുരരാജാവായിരുന്നുവെങ്കിലും മഹാവിഷ്ണുവിന്റെ വലിയ ഭക്തനായിരുന്നു മഹാബലി. എത്ര നല്ലവനാണെങ്കിലും ഭൂമിയിലെ കർമ്മം ശേഷം ആർക്കും ഇവിടെ സ്ഥാനമില്ല. അസുന്മാരുടെ കർമ്മഭൂമി പാതാളമാണ്. എന്നാൽ മഹാബലിയുടെ പരാക്രമം അദ്ദേഹത്തെ ത്രിലോകാധിപതിയാക്കി. ദേവന്മാർക്ക് ദേവലോകം നഷ്ടമായി.
അങ്ങനെ ദേവന്മാരുടെ അപേക്ഷ സ്വീകരിച്ച മഹാവിഷ്ണു തന്റെ അഞ്ചാമത്തെ അവതാരമായ വാമനവേഷം സ്വീകരിക്കാൻ തയ്യാറായി. നർമ്മദയുടെ ഉത്തരതീരത്ത് ദൃഗുകച്ഛം എന്ന ക്ഷേത്ര ഭൂമിയിലേക്ക് യാത്രതിരിച്ചു. അവിടെയാണ് ശുക്രാചാര്യയുടെ നേതൃത്വത്തിൽ മഹാബലി യാഗം നടത്തിയിരുന്നത്. ഈ യാഗശാലയിലേക്ക് ബ്രാഹ്മണബാലവേഷത്തിൽ വാമനാവതാരം പ്രവേശിക്കുകയുണ്ടായി.
വാമനനെ കണ്ടമാത്രയിൽ ആദരിച്ച് സ്വീകരിച്ച് പാദപൂജ ചെയ്ത് അദ്ദേഹത്തിന് ഇരിപ്പിടം നൽകി മഹാബലി മഹാവിഷ്ണുവിനെ സന്തുഷ്ടനാക്കി. എന്നിട്ട് പറഞ്ഞു. അങ്ങ് മഹാനാണെന്ന് ഞാനറിയുന്നു. അവിടുത്തെ ആഗമനോദ്ദേശ്യമെന്തെന്ന് അരുളിയാലും. ‘പശുക്കളോ ധനമോ,ഗൃഹമോ ഗ്രാമമോ എന്ത് ചോദിച്ചാലും ഞാൻ തരാം.
മഹാബലിയുടെ ഈ പ്രഖ്യാപനമാണ് അദ്ദേഹത്തിന് പിന്നീട് ആപത്തായത്. പ്രപഞ്ചം മുഴുവനും എന്തിന് മഹാബലിയടക്കം ഈശ്വരനും ഈശ്വരന്റേതുമാകുമ്പോൾ പശുക്കളും ധനവും ‘ എന്റേതാകുന്നതെങ്ങനെ? . ഈ അജ്ഞാനത്തെയാണ് അഹങ്കാരം എന്നു പറയുന്നത്. നാം ‘ഞാൻ’ എന്നും’ എന്റേത്’ എന്നും കൽപ്പിക്കുന്നത് വാസ്തവത്തിൽ ഈശ്വരനും ഈശ്വരന്റേതുമാണ്. സത്യത്തിൽ നമുക്ക് സ്വന്തം എന്നുപറയാനാവുന്നത് ഈ അഹങ്കാരബോധം മാത്രമാണ്. ഈ അഹങ്കാരബോധത്തൈ ബോധ്യപ്പെടുത്താനായിരുന്നു മഹാവിഷ്ണു ഭൂമിയിൽ വാമനനായി അവതരിച്ചത്.
മഹാബലിയുടെ ചോദ്യത്തിന് വാമനൻ തപസ്സ് ചെയ്യാനായി മൂന്നടി മണ്ണ് മാത്രമാണ് ചോദിച്ചത്.ത്രിലോകാധിപതിയായ തന്നോട് ഇത്ര കുറച്ച് ചോദിക്കുന്നത് എന്താണെന്നാണ് ഇതിന് മറുപടിയായി മഹാബലി ചോദിച്ചത്. ഉള്ളതു കൊണ്ട് തൃപ്തിപ്പെടാനറിയാത്തവന് ലോകം മുഴുവനും കിട്ടിയാലും തൃപ്തി വരില്ലെന്ന് വാമനൻ മഹാബലിയെ അറിയിച്ചു. ശക്തി കൊണ്ട് മൂന്ന് ലോകവും കീഴടക്കി ഭരിക്കുന്നവനാണ് ബലി.
മൂന്നടി മണ്ണ് വാമനന് നൽകാൻ തീരുമാനിച്ച മഹാബലിയെ വാമനന്റെ അഗമനോദ്ദേശം മനസിലാക്കിയ ശുക്രാചാര്യർ തടഞ്ഞു. എന്നാൽ ബലി വാക്കിൽ ഉറച്ചു നിന്നു. ബലിയുടെ ഐശ്വര്യം മുഴുവൻ നഷ്ടമാകട്ടെയെന്ന് കോപം പൂണ്ട ശുക്രാചാര്യർ ശപിച്ചു. ഭൂദാനത്തിനു കിണ്ടിയിൽനിന്നു ജലമെടുക്കാൻ ശ്രമിച്ച ബലിയ്ക്ക് വെള്ളം കിട്ടിയില്ല. വാമനകാട്ടെ ദർഭമുനകൊണ്ട് കിണ്ടിയുടെ നാളത്തിൽ ഒരു കുത്തുവെച്ചു കൊടുത്തു. ജലപ്രവാഹം തടയാനായി കിണ്ടിയിൽ തവളയുടെ രൂപത്തിലിരുന്ന ശുക്രാചര്യരുടെ കണ്ണിലാണ് ദർഭ കൊണ്ടത്. ശിഷ്യനെ അഹങ്കാരത്തിന്റെ പാതയിലേക്ക് നയിച്ച ഗുരുവിനുള്ള ശിക്ഷയായിരുന്നു അത്.
തുടർന്ന് ബലി നോക്കി നിൽക്കെ വാമനൻ വളർന്ന് ഭീമാകാരനായി. രണ്ടടി കൊണ്ട് ത്രിലോകം മൊത്തം സ്വന്തമാക്കിയ വാമനൻ മൂന്നാമത്തെ അടിയെവിടെ വെയ്ക്കണമെന്ന് ചോദിച്ചു. ഇതോടെ തനിക്ക് മുൻപിൽ നിൽക്കുന്നത് ഒരു സാധാരണ ബ്രാഹ്മണൻ അല്ലെന്ന് തിരിച്ചറിഞ്ഞ മഹാബലി തന്റെ ശിരസ്സ് നീട്ടി കൊടുത്തു. വാമന ദർശനം ലഭിച്ച മഹാബലിയുടെ എല്ലാ അഹങ്കാരവും അതോടെ അസ്തമിച്ചിരുന്നു.
അഹങ്കാരം മാറ്റി ഭക്തനെ അനുഗ്രഹിക്കാനായി എത്തിയ മഹാവിഷ്ണു ബലിയോടായി ഇങ്ങനെ പറഞ്ഞു.ഹേ, മഹാബലേ, അങ്ങയുടെ ഈ ജന്മത്തിലേയും മന്വന്തരത്തിലേയും ദൗത്യം തീർന്നിരിക്കുന്നു.അങ്ങയെ ഇതിലും മഹത്തായ മറ്റൊരു ദൗത്യം കാത്തിരിക്കുന്നു.അടുത്ത മന്വന്തരത്തിലെ ദേവേന്ദ്രസ്ഥാനം അങ്ങക്കുള്ളതാണ്. അത് വരെ അങ്ങ് വൈകുണ്ഠതുല്യമായ സുതലത്തിൽ വൈകുണ്ഠ സമീപത്തു തന്നെ വസിച്ചാലും.
മഹാവിഷ്ണുവിന്റെ വാക്കുകൾ ശിരസാ വഹിച്ച അദ്ദേഹത്തിന് പക്ഷേ പ്രജകളെ വിട്ട് പാതാളത്തിലേക്ക് പോവുകയെന്നത് വിഷമകരമായ കാര്യമായിരുന്നു.അതുകൊണ്ട് വർഷത്തിൽ ഒരു തവണ തന്റെ പ്രജകളെ കാണാൻ തന്നെ അനുവദിക്കണമെന്ന് മഹാബലി മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു.
ഈ ആവശ്യം അംഗീകരിക്കാൻ മഹാവിഷ്ണുവും തയ്യാറായിരുന്നു.ഇവിടെ നിന്നും പോയാലും മഹാബലിയെ എന്നും പ്രജകൾ സ്നേഹത്തോടെ ഓർമ്മിക്കുമെന്നും മഹാവിഷ്ണു മഹാബലിക്ക് അനുഗ്രഹം നൽകുകയും ചെയ്തു. മഹാവിഷ്ണു നൽകിയ വരം അനുസരിച്ച് തന്റെ പ്രജകളെ കാണാൻ മഹാബലി പാതാളത്തിൽ നിന്നും തിരിച്ചുവരുന്ന ദിവസമാണ് മലയാളികൾ വർഷം തോറും ഓണമായി ആഘോഷിച്ചു വരുന്നത്. ചിങ്ങത്തിലെ അത്തം ദിവസം മുതൽ തുടങ്ങുന്ന മഹാബലിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ തിരുവോണത്തോടെയാണ് അവസാനിക്കുക. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
Comments