ബ്രിട്ടീഷ് അധിനിവേശത്തിന്റെ പിടിയിൽ നിന്നും ഭാരതം സ്വാതന്ത്രമായിട്ട് 75 വർഷം തികയുന്നു. ലോകത്തിന്റെ നെറുകയിൽ കത്തി ജ്വലിച്ചു നിന്ന ഭാരതത്തെ അധിനിവേശ ശക്തികൾ തകർത്തെറിഞ്ഞപ്പോൾ ഇല്ലാതായത് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക ബിംബങ്ങൾ കൂടിയായിരുന്നു. അലക്‌സാണ്ടറുടെ കാലം മുതൽ ഭാരതത്തിലേക്ക് അധിനിവേശം നടത്തിയ ഓരോ വൈദേശിക ശക്തികളും ഭാരതത്തിന്റെ ആത്മാവിനെ പിഴുതെറിയാനാണ് ശ്രമിച്ചത്.
അതിരുകൾ ഭേദിച്ച് വന്ന വൈദേശിക ആധിപത്യത്തെ ഉജ്ജ്വല ബലിദാനം കൊണ്ട് ചെറുത്ത് തോൽപ്പിച്ച് വീരേതിഹാസം സൃഷ്ടിച്ച മഹാരഥന്മാർ വരും തലമുറയ്‌ക്കായി ബാക്കി വെച്ചത് വലിയൊരു സാംസ്കാരിക നാഗരികതയുടെ മൂല്യങ്ങളായിരുന്നു. 1505ൽ പോർച്ചുഗീസ് അധിനിവേശം തൊട്ട് 1947 വരെയുള്ള ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടങ്ങളിൽ സ്ഥാപിച്ച നിർമ്മിതികളെ തകർത്തെറിഞ്ഞു ഭാരതം തന്റെ പ്രതാപ കാലം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.
ഭാരതം എല്ലാ കാലത്തും തല ഉയർത്തി നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ലോകത്തെ നയിക്കാൻ കഴിയുന്ന കരുത്തരായ ഒട്ടനവധി ഭരണാധികാരികൾക്ക് ഭാരതം ജന്മം നൽകിയിട്ടുണ്ട്. അധിനിവേശ ശക്തികൾ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും ഭാരതം പൂർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചിട്ടുള്ളത്. അലക്‌സാണ്ടർ മുതൽ ബ്രിട്ടീഷുകാർ വരെയുള്ളവർ ഭാരതത്തിലേക്ക് കടന്നു വന്നു നശിപ്പിക്കാൻ ശ്രമിച്ചത് ഈ നാടിന്റെ സംസ്കാരത്തെയാണ്.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും ഇന്ത്യ അവയെ വകഞ്ഞു നീക്കി ശക്തമായി മുന്നോട്ട് കുതിക്കുകയാണ് ചെയ്തത്. എന്നാൽ ആത്മാവ് നഷ്ടപ്പെടാത്ത ഭാരതത്തെ കോൺഗ്രസ്സ് എല്ലാ അർത്ഥത്തിലും അടിമത്തത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. ആയിരക്കണക്കിന് വരുന്ന ദേശാഭിമാനികളുടെ വീര ബലിദാനങ്ങളുടെ ചതുപ്പു നിലങ്ങളിൽ ചവിട്ടി നിന്ന് കൊണ്ട് കോൺഗ്രസ്സ് കെട്ടിപ്പടുത്ത ഇന്ത്യ അക്ഷരാർത്ഥത്തിൽ ബ്രിട്ടീഷ് അധിനിവേശത്തിന്റെ തുടർച്ച മാത്രമായിരുന്നു എന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു. 60 വർഷ കാലം കൊണ്ട് കോൺഗ്രസ്സ് തകർത്ത ഇന്ത്യയുടെ ആത്മാവിന് പുനർ ജീവൻ നൽകിയത് നരേന്ദ്ര മോദിയാണ്. ബ്രിട്ടീഷുകാർ എന്തൊക്കെ ഇവിടെ അടിച്ചേൽപ്പിച്ച് ബാക്കി വെച്ച് പോയോ അതിനെയെല്ലാം ഒന്നൊന്നായി തുടച്ചു നീക്കുകയാണ് മോദി.
2300 കോടി രൂപ ചെലവിൽ 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിർമ്മിച്ച് ഇന്ത്യ മുൻ നിരയിൽ സ്ഥാനം പിടിച്ചതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. അഹമ്മദാബാദിലെ നർമ്മദാ നദിയുടെ തീരത്ത് തലയുയർത്തി നിൽക്കുന്ന ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ നിർമ്മിച്ചത് കൃത്യമായ ഉദ്ദേശ്യത്തോടെ ആയിരുന്നു. നാട്ടു രാജ്യങ്ങളായി ചിന്നി ചിതറി കിടന്ന 562 നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയൻ രൂപീകരിക്കാൻ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്. ബ്രിട്ടീഷുകാർ കയ്യടക്കി വെച്ചിരുന്ന കോളനികളെ അദ്ദേഹം ഒരുമിച്ചു ചേർത്ത് വെയ്‌ക്കാനാണ് ശ്രമിച്ചത്. ബ്രിട്ടീഷ് ഭരണത്തിന്റെ അതിർവരമ്പുകൾ മുറിച്ച് മാറ്റി ഇന്ത്യയെ വാർത്തെടുത്ത പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലൂടെ മോദി പറയാൻ ശ്രമിച്ചത് ഭാരതം പ്രൗഢിയോടെ തല ഉയർത്തി നിൽക്കാൻ തുടങ്ങി എന്ന സന്ദേശമാണ്.
1921 ഫെബ്രുവരി 12ന് സർ എഡ്വിൻ ലൂട്ടിയൻസും സർ ഹെർബർട്ട് ബേക്കറും ചേർന്ന് രൂപകല്പന ചെയ്ത ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഓർമ്മകൾ തിങ്ങി നിറഞ്ഞ പാർലിമെന്റ് മന്ദിരം ഉപേക്ഷിക്കുന്നതിന് പിന്നിലും വ്യക്തമായ ലക്ഷ്യമുണ്ട്. വൈദേശിക അടിമത്വത്തിന്റെ നിറങ്ങളാൽ വലയം ചെയ്ത ഇന്ത്യൻ നാവിക സേനയുടെ പതാകയെ ചിവറ്റു കൂമ്പാരങ്ങളിലേക്ക് വലിച്ചെറിഞ്ഞു ഭാരതത്തിന്റെ അഭിമാന സ്തംഭമായ ഛത്രപതി ശിവാജിയുടെ രാജമുദ്ര പതിപ്പിച്ച പുതിയ പതാക അനാവരണം ചെയ്തതും ഇതേ ഉദ്ദേശ്യം മുന്നിൽ കണ്ടാണ്. ഏറ്റവും അവസാനം രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ കർത്തവ്യപഥിൽ തല ഉയർത്തി നിൽക്കുന്ന സെൻട്രൽ വിസ്ത അവന്യുവിൽ സ്ഥാപിച്ചിരുന്ന ബ്രിട്ടീസ് രാജാവ് ജോർജ്ജ് അഞ്ചാമന്റെ പ്രതിമയെ എടുത്ത് ദൂരെയെറിഞ്ഞു നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ സ്ഥാപിച്ചതും ചില ഓർമ്മപ്പെടുത്തലുകളായിട്ട് വേണം കരുതാൻ.
ബ്രിട്ടീഷ് അധിനിവേശത്തിന് മൗനാനുവാദം നൽകിയതിനൊപ്പം ഭാരതത്തിൽ നിന്നും കൊള്ളയടിച്ച വിലപിടിപ്പുള്ള കൊഹിനൂർ രത്നം ഉൾപ്പെടെയുള്ള അമൂല്യ നിധി ശേഖരണങ്ങൾ കയ്യടക്കി വെച്ച എലിസബത്ത് രാജ്ഞി ഉൾപ്പെടെയുള്ളവർ ഇന്ത്യയുടെ ആത്മാവിനെ ചൂഴ്‌ന്നെടുക്കാനാണ് ശ്രമിച്ചത്. മരണ സമയത്ത് ഭാരതം അവരോട് ആദരവ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലത്തിന്റെ ജീർണ്ണിച്ച അവശേഷിപ്പുകളെ ഭാരതം ഇവിടെ വെച്ച് പൊറുപ്പിക്കില്ല എന്ന് ഓർമ്മപ്പെടുത്തുകയും അതോടൊപ്പം ചെയ്തു കൊണ്ടിരിക്കുകയാണ്.
Comments