കൊൽക്കത്ത: മതിയായ രേഖകളില്ലാതെ അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ അതിർത്തി രക്ഷാ സേനയുടെ പിടിയിലായി. ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് സ്വദേശി ഖാലിദ് ഹസൻ ഹൃദയ എന്ന 27 വയസ്സുകാരനാണ് പിടിയിലായത്. റാൻഘട്ട് ഔട്ട്പോസ്റ്റിന് സമീപത്ത് നിന്നുമാണ് ഇയാളെ സൈന്യം പിടികൂടിയത്.
ബസ് അപകടത്തിൽ കൈ നഷ്ടമായതാണെന്നും, തുടർ ചികിത്സയ്‌ക്കായാണ് ഇന്ത്യയിലേക്ക് കടന്നതെന്നും ഖാലിദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബംഗ്ലാദേശിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലെന്നും, കുറഞ്ഞ ചിലവിൽ ഒരു കൃത്രിമ കൈ സംഘടിപ്പിക്കാനാണ് താൻ ഈ സാഹസത്തിന് മുതിർന്നതെന്നും ഇയാൾ പറഞ്ഞു.
വിശദമായ ചോദ്യം ചെയ്യലിൽ ഖാലിദിൽ നിന്നും സംശയിക്കത്തക്ക വിവരങ്ങൾ ഒന്നും ഉദ്യോഗസ്ഥർക്ക് ലഭിച്ചില്ല. തുടർന്ന് മാനുഷിക പരിഗണന മുൻനിർത്തി ഇയാളെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശ് അതിർത്തി സേനയ്‌ക്കാണ് ബി എസ് എഫ് ഖാലിദിനെ കൈമാറിയത്.
Comments