തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി തിരുവനന്തപുരം കോർപ്പറേഷൻ പിൻവലിച്ചേക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിലുള്ള ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭക്ഷണം മാലിന്യത്തിൽ തള്ളിയത്.
തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി തിരുത്താൻ ഒരുങ്ങുന്നത്. നടപടി പിൻവലിക്കണമെന്ന് സിപിഎം, മേയർ ആര്യാ രാജേന്ദ്രന് നിർദ്ദേശം നൽകിയതായാണ് വിവരം. തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കണമെന്ന് സിഐടിയുവും ഐഎൻടിയുസിയും ആവശ്യപ്പെട്ടിരുന്നു. സി.ഐ.ടി.യുവിൽ പെട്ടവരാണ് നടപടി നേരിട്ടവരിൽ ഭൂരിഭാഗവും.
ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെയാണ് മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തത്. നാല് താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഭക്ഷണം വലിച്ചെറിഞ്ഞതിനെതിരെ രൂക്ഷമായ ഭാഷയിൽ മേയർ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ മേയറുടെ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തള്ളിപ്പറഞ്ഞിരുന്നു. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി നയമല്ലെന്നായിരുന്നു എം.വി.ഗോവിന്ദന്റെ നിലപാട്.
Comments