ന്യൂഡൽഹി: ബസ് വാങ്ങൽ അഴിമതിയിൽ സി ബി ഐ അന്വേഷണത്തിന് അനുമതി നൽകി ഡൽഹി ലെഫ്റ്റ്നന്റ് ഗവർണർ വിനയ് കുമാർ സക്സേന. ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ വാങ്ങിയ 1,000 ലോഫ്ലോർ ബസ്സുകളുമായി ബന്ധപ്പെട്ടുള്ള ഇടപാടിൽ അഴിമതി നടന്നു എന്നാണ് പരാതി. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നുള്ള ശുപാർശ ലെഫ്റ്റ്നന്റ് ഗവർണർ അംഗീകരിക്കുകയായിരുന്നു.
എന്നാൽ ലെഫ്റ്റ്നന്റ് ഗവർണർ സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുകയാണ് എന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം. ഒന്നര വർഷം മുൻപ് അന്വേഷിച്ചിട്ടും ആർക്കും ഒന്നും കണ്ടെത്താനായില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ ഉള്ളവർ മദ്യകുംഭകോണ കേസിൽ അന്വേഷണം നേരിടുന്നതിനിടയിലാണ് ബസ് വാങ്ങൽ അഴിമതിയിലും സിബിഐ അന്വേഷണം ശക്തമാക്കാൻ ഒരുങ്ങുന്നത്. ആം ആദ്മി പാർട്ടി സർക്കാരിന്റെ അഴിമതികൾ ഇനിയും ബാക്കിയുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾ ഉടൻ തെളിവ് സഹിതം പുറത്ത് വരുമെന്നും ബിജെപി വ്യക്തമാക്കി.
Comments