ഇസ്ലാമാബാദ്: പ്രളയത്തെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് കൈത്താങ്ങായി പാകിസ്താനിലെ ഹിന്ദു ക്ഷേത്രം. ബലൂചിസ്ഥാനിലെ ജലാൽ ഖാൻ ഗ്രാമത്തിലുള്ള ബാബാ മധോദാസ് മന്ദിറാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി പേർക്കാണ് ക്ഷ്രേത്തിനുള്ളിൽ അധികൃതർ അഭയം നൽകിയിരിക്കുന്നത്.
നിലവിൽ ജലാൽ ഖാൻ ഗ്രാമം പൂർണമായും വെള്ളത്തിനടയിലാണ്. നാരി, ബോലൻ, ലെഹ്രി എന്നീ മൂന്ന് നദികളാണ് ഗ്രാമത്തിലൂടെ ഒഴുകുന്നത്. കനത്ത മഴയിൽ ഈ നദികളിൽ വെള്ളം നിറഞ്ഞതാണ് ഗ്രാമീണരുടെ ജീവിതം ദുസ്സഹമാക്കിയത്. വെള്ളപ്പൊക്ക ബാധിത മേഖലയിലെ 300 ലധികം പേരെയാണ് ക്ഷേത്രത്തിൽ പുന:രധിവസിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ ദുരിത ബാധിത മേഖലകളിൽ ക്ഷേത്രം അധികൃതർ ഭക്ഷണവും, അവശ്യസാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്.
മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന മേഖലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രവും പരിസരവും സുരക്ഷിതമാണ്. ക്ഷേത്ര പരിസരത്തെ നിരവധി ഹിന്ദു കുടുംബങ്ങളും പ്രളയ ബാധിതർക്ക് വീടുകളിൽ അഭയം നൽകിയിട്ടുണ്ട്.
അതേസമയം പാകിസ്താനിൽ ശക്തമായ മഴയിലും പ്രളയത്തിലും മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 1400 പേർക്കാണ് പ്രളയത്തിൽ ജീവൻ നഷ്ടമായിരിക്കുന്നത്. പ്രളയം രൂക്ഷമായി ബാധിച്ച രാജ്യത്തെ പ്രവിശ്യകളിൽ ഒന്നാണ് ബലൂചിസ്ഥാൻ.
Comments