റായ്പൂർ : 21 വർഷങ്ങൾക്ക് ശേഷം ഛത്തീസ്ഗഡ് സ്വദേശിയായ രാംശങ്കർ ഗുപ്ത താടി വടിച്ചു. ചത്തീസ്ഗഡിലെ 32 ാമത്തെ ജില്ലയായ മാനേന്ദ്രഗഡ് ചിർമിരി ഭരത്പൂരിന്റെ ഉദ്ഘാടനം സംസ്ഥാന സർക്കാർ നിർവ്വഹിച്ചതിന് പിന്നാലെയാണ് ഗുപ്ത അയാളുടെ താടി വടിച്ചത്. അങ്ങനെ നാൽപ്പത് വർഷ കാലത്തെ ഗുപ്തയുടെ കാത്തിരിപ്പും അവസാനിച്ചിരിക്കുകയാണ്.
പുതിയ ജില്ല പ്രാബല്യത്തിൽ വന്നാൽ മാത്രമേ താൻ താടിവടിക്കുകയുള്ളൂവെന്ന 2001 ലാണ് രാംശങ്കർ ഗുപ്ത ശപഥം ചെയ്തത്. ഈ പോരാട്ടത്തിന്റെ തുടക്കത്തിൽ നിരവധി പേർ ഇയാൾക്കൊപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് പലരും മരിച്ചുപോയി, പലരും പിൻവാങ്ങി. എന്നാൽ ഗുപ്ത തന്റെ നിലപാടിൽ തന്നെ ഉറച്ചുനിന്നു. ഒടുവിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ കാത്തിരിപ്പിന് അവസാനമുണ്ടായത്. മാനേന്ദ്രഗഡ് ചിർമിരി ഭരത്പൂരിനെ സംസ്ഥാന സർക്കാർ ഒരു ജില്ലയായി പ്രഖ്യാപിച്ചു. എന്നാൽ ഉദ്ഘാടനം നടക്കാൻ ഒരു വർഷമെടുത്തു.
ഒടുവിൽ വെള്ളിയാഴ്ച അത് സംഭവിച്ചു. ജില്ലയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു, പിന്നാലെ ഗുപ്തയും തന്റെ നീണ്ട താടി ഒഴിവാക്കി. ഇതിനായി എല്ലാ പിന്തുണയും നൽകിയ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനും അയാൾ നന്ദി അറിയിച്ചു. ജില്ലാ കളക്ടർക്ക് ആദ്യ മെമ്മോറാണ്ടവും സമർപ്പിച്ചു.
‘മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ ജില്ലയാകുന്നത് വരെ താടി വടിക്കില്ല എന്നായിരുന്നു തന്റെ ശപഥം. അത് നടപ്പായിരുന്നില്ലെങ്കിൽ ഒരിക്കലും താൻ താടി വടിക്കില്ലായിരുന്നു. 40 വർഷത്തെ പോരാട്ടമായിരുന്നു ഇത് ജില്ലയുടെ അംഗീകാരത്തിനായി പോരാടിയവരെല്ലാം മരിച്ചുപോയി. ഇനി അവരുടെ ആത്മാവിന് ശാന്തി ലഭിക്കും,” ഗുപ്ത പറഞ്ഞു. ഛത്തീസ്ഗഢിന് മാത്രമല്ല രാജ്യത്തിന് തന്നെ മാതൃകയായി മനേന്ദ്രഗഡ് മാറുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments