ബംഗളൂരു: ഗതാഗതക്കുരുക്കിനെ തുടർന്ന് ആശുപത്രിയിലെത്താൻ ഡോക്ടർ ഓടിയത് മൂന്ന് കിലോ മീറ്റർ. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് ഓടി ആശുപത്രിയിൽ എത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിനായി കൃത്യ സമയത്ത് ആശുപത്രിയിൽ എത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സർജാപുര- മാറത്തഹള്ളി റോഡിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ കാർ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്. ഇവിടെ നിന്നും മൂന്ന് കിലോ മീറ്റർ ദൂരമാണ് ആശുപത്രിയിലേക്കുള്ളത്. കുറച്ച് നേരം ഗതാഗതക്കുരുക്കിൽ കാത്ത് നിന്നെങ്കിലും ഫലമുണ്ടായില്ല. കുരുക്ക് നീങ്ങാൻ ഇനിയും സമയം എടുക്കുമെന്ന് വ്യക്തമായതോടെ ഗോവിന്ദ് കാർ ഡ്രൈവറെ ഏൽപ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു.
പിത്താശയ രോഗിയുടെ അടിയന്തിര ശസ്ത്രക്രിയയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. തക്കസമയത്ത് ആശുപത്രിയിൽ എത്തിയ ഗോവിന്ദ് നിശ്ചയിച്ച സമയത്ത് തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായെന്നും, രോഗി സുഖം പ്രാപിച്ച് വരികയാണെന്നും ഗോവിന്ദ് വ്യക്തമാക്കി.
ആംബുലൻസിന് പോലും കടന്ന് ചെല്ലാൻ കഴിയാത്ത തരത്തിലുള്ള ഗതാഗതക്കുരുക്കാണ് ബംഗളൂരു നഗരത്തിൽ അനുഭവപ്പെടാറുള്ളതെന്ന് ഗോവിന്ദ് വ്യക്തമാക്കി. ഇത്തരത്തിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് രോഗികൾക്ക് ജീവൻ നഷ്ടമായ സംഭവങ്ങൾവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നും വ്യായാമം ചെയ്യുന്നതിനാൽ ഓടിയപ്പോൾ പ്രയാസമൊന്നും അനുഭവപ്പെട്ടില്ലെന്നും ഗോവിന്ദ് വ്യക്തമാക്കി. അതേസമയം കൃത്യമായ ഇടപെടലിലൂടെ രോഗിയുടെ ജീവൻ രക്ഷിച്ച ഗോവിന്ദിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
Comments