വയനാട് : ആറുകിലോ കഞ്ചാവുമായി കഞ്ചാവു വിൽപ്പനക്കാരനും സഹായിയും അറസ്റ്റിൽ. മേപ്പാടി സ്വദേശികളായ നാസിക്, മണി എന്നിവരാണ് അറസ്റ്റിലായത്. മേപ്പാടി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. യോദ്ധാവ്-ആന്റി നർകോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചേരമ്പാടി അതിർത്തി കടത്തിയശേഷം അവിടെ നിന്ന് ബൈക്കിലാണ് സുഹൃത്തായ മണിയുടെ വീട്ടിൽ കഞ്ചാവ് നാസിക് എത്തിച്ചത്. ഇവിടെവെച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്താനാണ് ഇരുവരുടെയും ഉദ്ദേശം. ഇതിനിടെ രക്ഷപ്പെടാൻ നാസിക് പോലീസുകാർക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുകയും ഒരാളെ കടിക്കുകയും ചെയ്തു. നാസിക്കിനെ അറസ്റ്റുചെയ്ത് ദേഹപരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിനെ ആക്രമിച്ചത്.
നിലവിൽ കഞ്ചാവ് കടത്തിന് പുറമെ പോലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും നാസിക്കിന്റെപേരിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർചെയ്തിട്ടുണ്ട്. മേപ്പാടി സി.ഐ. എ.ബി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
മുമ്പും നാസിക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചിരുന്നതായും അമ്പലവയൽ, കല്പറ്റ പോലീസ് സ്റ്റേഷനുകളിൽ ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ആന്ധ്രയിലെ പാടേരൂർ എന്ന സ്ഥലത്തുനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി തീവണ്ടിയിലും ഓട്ടോറിക്ഷയിലുമായി അതിർത്തികടത്തി ജില്ലയിലെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് നാസിക്കിന്റെ പതിവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments