മുംബൈ: കൊടും ഭീകരൻ യാക്കൂബ് മേമനെ വണങ്ങുന്നതിനേക്കാൾ അന്തസ്സുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെയും ഏജന്റ് എന്ന് വിളിക്കപ്പെടുന്നതിലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുംബൈയിൽ തുടർ സ്ഫോടനങ്ങൾ നടത്തി നിരപരാധികളെ കൊന്നൊടുക്കിയ ഭീകരവാദിയുടെ സ്മാരകം മോടി പിടിപ്പിച്ചവരാണ് തന്നെ ഏജന്റ് എന്ന് വിളിക്കുന്നത്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി വിപ്ലവകരമാണെന്നും ഷിൻഡെ അഭിപ്രായപ്പെട്ടു.
ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ആദർശങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരാണ് പ്രധാനമന്ത്രിയും അമിത് ഷായുമെന്ന് ഔറംഗബാദിലെ ഒരു പരിപാടിയിൽ പങ്കെടുക്കവെ ഏകനാഥ് ഷിൻഡെ പറഞ്ഞു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന കാലത്താണ് യാക്കൂബ് മേമന്റെ ശവകുടീരം സൗന്ദര്യവത്കരിക്കാൻ ശ്രമങ്ങൾ നടന്നത്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും, യാതൊരു കാരണവശാലും രാജ്യദ്രോഹികളെ പ്രീണിപ്പിക്കുന്ന നടപടി സർക്കാർ വെച്ച് പൊറുപ്പിക്കില്ലെന്നും ഷിൻഡെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെയും ഏജന്റാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെന്ന് ഉദ്ധവ് പക്ഷം ആരോപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഷിൻഡെയുടെ പ്രതികരണം.
Comments